കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
തിരുനെല്ലി: പിതൃമോക്ഷത്തിന് ബലിതര്‍പ്പണം നടത്താന്‍ കര്‍ക്കടകവാവു ദിനത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ആയിരങ്ങളെത്തി. ദര്‍ഭയ്കൊപ്പം കൂവ ഇലയില്‍ പൊതിഞ്ഞ എള്ളും ഇലയും അരിയും ചന്ദനവും തുളസിയുമായി പാപനാശിനിയില്‍ മുങ്ങി ഈറനായെത്തിയ വിശ്വാസികള്‍ വാധ്യാന്മാര് ചൊല്ലിക്കൊടുത്ത മന്ത്രം ഏറ്റുചൊല്ലി, ഏഴുതലമുറകള്‍ക്ക് ബലിയിട്ട് പിതൃക്കളുടെ മോക്ഷത്തിനായി ബലിതര്‍പ്പണം നടത്തി. ഇന്ന് പുലര്‍ച്ചെ മൂന്നിനു പാപനാശിനിക്കരയില്‍ തുടങ്ങിയ ബലിതര്‍പ്പണം ഉച്ചയ്ക്ക് ഒരുമണി വരെ നീണ്ടു. തിരുനെല്ലി ക്ഷേത്രം കീഴ്ശാന്തി മേച്ചിലോട്ട് ബപ്പിലേരിയില്ലം സുബ്രഹ്മണ്യന് എമ്പ്രാന്തിരി, ഡി.കെ. അച്യുതശര്മ, അരിങ്ങോട്ടില്ലം രാമചന്ദ്രന് നമ്പൂതിരി, കൊല്ലപ്പള്ളി മഠം, ദാമോദരന്‍ പോറ്റി, കൊല്ലപ്പള്ളി മഠം ശ്രീധരന് പോറ്റി, കൊല്ലപ്പള്ളി മഠം ശംഭു പോറ്റി, താഴെയില്ലം രാമചന്ദ്രശര്‍മ, താഴെയില്ലം ജനാര്ദനശര്മ, ഉല്ലാസ് നമ്പൂതിരി, അരിങ്ങോട്ടില്ലം രഞ്ജിത്ത് നമ്പൂതിരി എന്നിവര്‍ ബലിതര്‍പ്പണത്തിനു കാര്‍മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ നടത്തിയ പൂജകള്‍ക്ക് മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.
ദേവസ്വം പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, എക്സിക്യുട്ടീവ് ഓഫീസര്‍ കാനത്തില്‍ സജീവന്, മാനേജര്‍ പി.കെ. പ്രേമചന്ദ്രന് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
ഉഷാ വിജയന് എം.എല്‍.എ, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു എന്നിവര്‍ ക്ഷേത്രത്തിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.
ക്ഷേത്രത്തിലെത്തിയവര്‍ക്ക് ദേവസ്വം ലഘുഭക്ഷണം സൗജന്യമായി നല്കി. സ്വകാര്യ വാഹനങ്ങള്‍ക്കു പുറമേ കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസ്സുകള്‍ തിരുനെല്ലിയിലേക്ക് സര്‍വീസ് നടത്തി. മഴ മാറി നിന്നതിനാല്‍ വിശ്വാസികള്‍ പ്രയാസമില്ലാതെ ബലിതര്‍പ്പണം നടത്തി മടങ്ങി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
