പട്രോളിംഗും സുരക്ഷയും ശക്തമാക്കി പോലീസ്.
മേപ്പാടി: മണ്ണിടിച്ചില്‍ നടന്ന മീനാക്ഷിയിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗും സുരക്ഷയും ശക്തമാക്കി പോലീസ്. സംഭവം നടന്ന ദിവസം തന്നെ സ്ഥലത്തെത്തിയ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ. കാര്‍ത്തിക് ഐ.പി.എസ്, വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വെഹിക്കിള്‍ പട്രോളിങ്, ട്രാഫിക് കണ്ട്രോള്‍, ദുരന്ത മേഖലയില്‍ തിരച്ചിലിന് മേല്‍നോട്ടം വഹിക്കല്‍ തുടങ്ങിയ ഡ്യൂട്ടികളാണ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. 24 മണിക്കൂറും മേഖലകളില്‍ പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്.
മണ്ണിടിച്ചില്‍ ദുരന്തമറിഞ്ഞയുടന്‍ വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം മേപ്പാടി പോലീസ് സ്ഥലത്തിയിരുന്നു. സ്‌റ്റേഷന്‍ എസ്.എച്ച്.ഒ സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ സന്തോഷ് കുമാര്‍, എ.എസ്.ഐ ജെയ്‌സന്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ ജബലു റഹ്മാന്‍, പ്രദീപ്, നവീന്‍ തുടങ്ങിയവര്‍ നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം തുടങ്ങി. വടം കെട്ടി പാലത്തിന് അപ്പുറത്ത് എത്തി കുടുങ്ങിയിരിക്കുന്ന ആളുകളെ ഇപ്പുറത്തെത്തിച്ചു. അപകട ഭീതിയിലുള്ള പരിസര പ്രദേശങ്ങളിലെ വീടുകളിലെ ആളുകളെ മാറ്റി. ആളുകളെ നിയന്ത്രിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസും കൂടുതല്‍ പോലീസ് സേനാംഗങ്ങളും സ്ഥലത്തെത്തി. തുടര്‍ന്ന്, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ. കാര്‍ത്തിക് ഐ.പി.എസും സ്ഥലത്തെത്തി. ജില്ലയിലെ ഡിവൈ.എസ്.പിമാര്‍, സ്‌റ്റേഷന്‍ എസ്.എച്ച്.ഒ മാര്‍ ജില്ലക്കകത്തും പുറത്തുമുള്ള മറ്റു പോലിസ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരെ ദുരന്തമുഖത്തും പരിസരപ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്.
ജാഗ്രത പാലിക്കണം
വയനാട് പോലീസ് മഴക്കാല ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
കനത്ത മഴയുള്ള സമയങ്ങളില്‍ അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കുക.
മണ്ണിടിച്ചില്‍ സാധ്യതയുള്ള മലഞ്ചെരിവുകള്‍, കുന്നിന്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കുക.
രാത്രികാല യാത്രകള്‍ കഴിയുന്നത്ര ഒഴിവാക്കുക.
മരങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ എന്നിവയുടെ സമീപത്ത് വാഹനം പാര്‍ക്ക് ചെയ്യരുത്.
ശക്തമായ കാറ്റിലും ഇടിമിന്നലിലും സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടുക
ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മാത്രം വിശ്വസിക്കുകയും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക.
ദുരന്തസാധ്യത കണ്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കുക.
അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക
അടിയന്തര സഹായത്തിന് 112 എന്ന നമ്പറില്‍ ബന്ധപ്പെടുക.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
