കള്ളാടി മണ്ണിടിച്ചില്‍; പരിസര പ്രദേശത്തെ താമസക്കാര്‍ക്ക് അവശ്യ വസ്തുക്കള്‍ ഉറപ്പാക്കും
കല്‍പ്പറ്റ: കള്ളാടി തുരങ്കപാത നിര്‍മാണ പ്രദേശത്തെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചൂരല്‍മല, മുണ്ടക്കൈ, പുത്തുമല പ്രദേശങ്ങളില്‍ കുടുങ്ങിയവര്‍ക്കായി അവശ്യ വസ്തുക്കള്‍ ഉറപ്പാക്കാന്‍ മന്ത്രിമാരായ എ.പി അനില്‍കുമാര്‍, അഡ്വ. ടി സിദ്ദീഖ് എന്നിവര്‍ നിര്‍ദേശം നല്‍കി. റവന്യൂ വകുപ്പിനെയും മേപ്പാടി ഗ്രാമ പഞ്ചായത്തിനെയും ചുമതലപ്പെടുത്തി. ഏറാട്ടുകുണ്ട്, കുപ്പച്ചി, പുഞ്ചിരിമട്ടം, താന്നിലോട്, താഴെ അരണമല, അയ്യപ്പന്‍ ഉന്നതികളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ഫോറസ്റ്റ്, പോലീസ്, ഐ.റ്റി.ഡി.പി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
ചൂരല്‍മലയിലെ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഡോക്ടര്‍, നഴ്‌സ്, മരുന്ന് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെ ഹെല്‍ത്ത് സബ് സെന്റര്‍ അടിയന്തിരമായി സജ്ജമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ സ്വകാര്യത പരിഗണിച്ച് അവിടേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിക്കും. മണ്ണിടിച്ചില്‍ മേഖലയിലേക്ക് കര്‍ശന നിയന്ത്രണം ഉണ്ടെങ്കിലും മേപ്പാടിയില്‍ നിന്നും ചൂരല്‍മല ഭാഗത്തേക്ക് പോകേണ്ട പ്രദേശവാസികളെ പ്രയാസം കൂടാതെ കടത്തിവിടും.
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെയും ഉന്നതികളുടെയും വിവരങ്ങള്‍ തയ്യാറാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും. വൈത്തിരി, പൊഴുതന ഗ്രാമ പഞ്ചായത്തുകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യമെങ്കില്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കും. മേപ്പാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ഉള്‍പ്പെടുത്തി മേപ്പാടി ഗവ പോളി ടെക്‌നിക് കോളേജില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എം.പി ഷാഫി പറമ്പില്‍, എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടി ഹംസ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വൈസ് പ്രസിഡന്റ് ജോണ്‍ മാതാ, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, വാര്‍ഡംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
