വയനാട് കള്ളാടി മണ്ണിടിച്ചില്‍: ആരോഗ്യവകുപ്പിന്റെ ഏകോപിത രക്ഷാപ്രവര്‍ത്തനം തുടരുന്നു; കണ്‍ട്രോള്‍ റൂം തുറന്നു
കല്‍പ്പറ്റ: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയായ കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ ദാരുണമായ മണ്ണിടിച്ചില്‍ ദുരന്തവുമായി ബന്ധപ്പെട്ട് മറ്റ് സുരക്ഷാ വകുപ്പുകള്‍ക്കൊപ്പം ആരോഗ്യവകുപ്പും അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങി. മരിച്ച മൂന്ന് പേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പൂര്‍ത്തിയാക്കി. ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്നും സയന്റിഫിക് ഓര്‍ഡര്‍ പ്രകാരം പൊലീസ് സര്‍ജനെ അടിയന്തരമായി വൈത്തിരിയിലേക്ക് എത്തിച്ചാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കിയത്.
ദുരന്തസ്ഥലത്ത് ആരോഗ്യവകുപ്പിന്റെയും 108ന്റെയും ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വിപുലമായ സജ്ജീകരണങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യഘട്ടത്തില്‍ തന്നെ വിന്യസിച്ചിരുന്നു. ?വയനാട് ഡി.എം.ഒ ഡോ. മൊയ്തീന്‍ ഷാ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷീജ വി.ആര്‍, മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് പ്രസന്നകുമാര്‍ എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ആരോഗ്യവകുപ്പിന്റെ എല്ലാവിധ രക്ഷാപ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു വരുന്നത്.
മണ്ണിടിച്ചിലില്‍ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 9 പേരില്‍ രണ്ടുപേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തു. നിലവില്‍ ഏഴുപേരാണ് ഇവിടെ ചികിത്സയിലുള്ളത്. ഇതില്‍ ഒരാള്‍ മലയാളിയാണ്. സൈറ്റ് എന്‍ജിനീയറായ എറണാകുളം സ്വദേശിയായ ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
?അതേസമയം, പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരിപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ (കഇഡ) ചികിത്സയിലാണ്. ഇതില്‍ ഒരാള്‍ക്ക് തലയ്ക്കും രണ്ട് കാലുകള്‍ക്കും പൊട്ടലുണ്ട്. മറ്റേയാള്‍ക്ക് രണ്ട് കാലുകള്‍ക്കുമാണ് പൊട്ടലേറ്റത്.
പ്രതിരോധ നടപടികളും കണ്‍ട്രോള്‍ റൂമും
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ മുന്‍കരുതലിന്റെ ഭാഗമായി മേപ്പാടി പോളിടെക്‌നിക്കില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് പ്രദേശത്തെ 42 കുടുംബങ്ങളില്‍ നിന്നായി 142 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ക്യാമ്പിലുള്ളവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘത്തെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഒരു ആംബുലന്‍സും മെഡിക്കല്‍ ടീമും ക്യാമ്പില്‍ 24 മണിക്കൂറും സന്നദ്ധമായി തുടരുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ എല്ലാവിധ സേവനങ്ങളും പ്രദേശത്ത് തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
