വയനാട് ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കം
ബത്തേരി: ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, സുല്‍ത്താന്‍ ബത്തേരി നഗരസഭ, ചെതലയം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാതല ഡെങ്കി വിരുദ്ധ മാസാചരണത്തിന് സുല്‍ത്താന്‍ ബത്തേരിയില്‍ തുടക്കമായി. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാതല ബോധവല്‍ക്കരണ പരിപാടികളുടെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്‍ഖാദര്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എം.ജി. ഇന്ദ്രജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എം.മൊയ്തീന്‍ ഷാ മുഖ്യപ്രഭാഷണവും ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍ സന്ദേശ പ്രഭാഷണവും നടത്തി. ജില്ലാ വെക്ടര്‍ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ വി.പി.കൃഷ്ണകുമാര്‍, ഡി.വി.സി. യൂണിറ്റ് ബയോളജിസ്റ്റ് കെ. ബിന്ദു എന്നിവര്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഉറവിട നശീകരണ മാര്‍ഗ്ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.
പരിപാടിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനത്തില്‍ നിന്നും ആരംഭിച്ച ബഹുജന ബോധവല്‍ക്കരണ വിളംബര റാലി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. റാലിയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബും ബോധവല്‍ക്കരണ സ്‌കിറ്റും ജനശ്രദ്ധയാകര്‍ഷിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പ്രമോദ് പാളാക്കര, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.ഷംസാദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലീല പാല്‍പത്ത്, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷിഫാനത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷറീന അബ്ദുള്ള, പി.എസ്.ഡിവിഷന്‍ കൗണ്‍സിലര്‍ സുലഭി, ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോകെ. വി. സിന്ധു, ചെതലയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു അശോകന്‍, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം. മുസ്തഫ, വയനാട് ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി.എം. ഫസല്‍, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ആരോഗ്യ വിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ പി.എസ്.സന്തോഷ് കുമാര്‍, സി.ഡി.പി.ഒ. ഭാഗ്യലക്ഷ്മി, കടുംബശ്രീ സി.ഡി.എസുമാരായ പ്രസന്നകുമാരി, രാജലക്ഷ്മി, ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
ഡെങ്കിപ്പനി: അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും
ഈഡിസ് ഇനത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പ്രധാനമായും പകല്‍ സമയങ്ങളിലാണ് ഈ കൊതുകുകള്‍ കടിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, കടുത്ത തലവേദനയും കണ്ണിനു പിന്നിലെ വേദനയും പേശികളിലും സന്ധികളിലും കഠിനമായ വേദന, ശരീരത്തില്‍ ചുവന്ന തടുപ്പുകള്‍, വിറയല്‍, കടുത്ത ക്ഷീണം, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം. ചികിത്സ നീട്ടി വെക്കുന്നതും സ്വയം ചികിത്സയും രോഗം ഗുരുതരമാകുന്നതിനും മരണം വരെ സംഭവിക്കുന്നതിനും കാരണമായേക്കാം. കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക, കൊതുകുവല, കൊതുക് തിരികള്‍, ക്രീമുകള്‍ എന്നിവ ഉപയോഗിക്കുക . എന്നിവയാണ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍. കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളത്തിലാണ് ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. ചിരട്ടകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, ടയറുകള്‍, ഫ്രിഡ്ജിന്റെ വാട്ടര്‍ ട്രേ, വാട്ടര്‍ കൂളറുകള്‍, അലങ്കാരച്ചെടികളുടെ ചട്ടികള്‍, മടലുകള്‍, ടെറസ്സ് എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ഉപയോഗശൂന്യമായ പാത്രങ്ങളും ആക്രി വസ്തുക്കളും വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്‌കരിക്കുക. ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനായി 'െ്രെഡ ഡേ' ആചരിക്കണം. വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങളിലും ശനിയാഴ്ചകളില്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും പരിസരങ്ങളിലും ഉറവിട നശീകരണം നടത്തണം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
