വയനാട് മണ്ണിടിച്ചില്‍ : മൂന്ന് മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയായ കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചില്‍ മരണപ്പെട്ട മൂന്ന് പേരുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായതായി ആരോഗ്യം ദേവസ്വം മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. മണ്ണിനടയില്‍ നിന്ന് മൂന്ന് പുരുഷന്‍മാരുടെ മൃതദേഹമാണ് ലഭിച്ചത്. മൂവരും അതിഥിതൊഴിലാളികളാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് പൊലീസ് സര്‍ജനെ അടിയന്തരമായി വൈത്തിരിയിലേക്ക് എത്തിച്ചാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കിയത്.
ആരോഗ്യവകുപ്പിന്റെയും 108ന്റെയും ആംബുലന്‍സുകളുംരക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചിരുന്നു. മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഒന്‍പത് പേരില്‍ രണ്ടു പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ചികിത്സയിലുള്ള ഏഴു പേരില്‍ ഒരാള്‍ മലയാളിയാണ്. സൈറ്റ് എന്‍ജീനിയറായ എറണാകുളം സ്വദേശിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. ഗുരുതരമായി പരിക്കേറ്റ രണ്ടു പേര്‍ ഐ.സി.യുവിലാണ്. ഇതില്‍ ഒരാളുടെ തലയ്ക്കും രണ്ട് കാലിനും പൊട്ടലുണ്ട്. മറ്റൊരാളുടെ രണ്ടു കാലിനുമാണ് പൊട്ടല്‍. മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നതായും മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു.
മേപ്പാടി പോളിടെക്‌നിക്കിലെ ദുരിതാശ്വാസ ക്യാമ്പില്‍ പ്രദേശത്തുള്ള 42കുടുംബങ്ങളിലെ 142 പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചു. മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചാലും സ്ഥലത്ത് ആംബുലന്‍സും മെഡിക്കല്‍ ടീമും ക്യാമ്പ് ചെയ്യും. ആരോഗ്യവകുപ്പിന്റെ എല്ലാ സേവനങ്ങളും 24മണിക്കൂറും സ്ഥലത്ത് ഉറപ്പാക്കിയിട്ടുണ്ട്.
വയനാട് ഡി.എം.ഒ ഡോ.മൊയ്തീന്‍ ഷാ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഷീജ.വി.ആര്‍, മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് പ്രസന്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
