യുഡിഎഫ് സ്ഥാനാര്‍ഥിതിയുടെ വയനാട് മെഡിക്കല്‍ കോളേജിനോടുള്ള നിലപാട് മാനന്തവാടിയെ വഞ്ചിക്കുന്നത്: യുഡിഎഫ് നേതൃത്വം നിലപാട് വ്യക്തമാക്കണം: എല്‍ഡിഎഫ്
മാനന്തവാടി: മാനന്തവാടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന വയനാട് മെഡിക്കല്‍ കോളജ് സംബന്ധിച്ച് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ദൃശ്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്വീകരിച്ച നിലപാട് മാനന്തവാടിയെ ആകെ വഞ്ചിക്കുന്നതാണ് എന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിന്ന് മാറ്റുമോ എന്ന ചോദ്യത്തിന് അത് ആലോചിച്ച് തീരുമാനിക്കേണ്ട വിഷയമാണെന്ന മറുപടിയാണ് പറഞ്ഞത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മാനന്തവാടി മെഡിക്കല്‍ കോളേജിന്റെ ഭാവിക്ക് ഗുണകരമാകില്ല എന്നതാണ് സ്ഥാനാര്‍ഥിയുടെ പ്രസ്താവനയില്‍ നിന്ന് മനസിലാക്കുന്നത്. മാനന്തവാടിയില്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജ് ഉണ്ടാകും എന്ന് പറയാന്‍ സാധിക്കാത്തത് അത്യന്തം ഗൗരവമായ കാര്യമായാണ് മാനന്തവാടിയുടെ ജനത കണക്കാക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മാനന്തവാടി എംഎല്‍എ യും മന്ത്രിയുമായ ഒ ആര്‍ കേളുവിന്റെയും നീണ്ട കാലത്തെ കഠിനപ്രയത്‌നത്തിന്റെ ഭാഗമായി 2024 ല്‍ നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ച് 50 വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനം നല്‍കി നല്ല നിലയില്‍ മുന്നോട്ട് പോകുന്ന ഒരു സ്ഥാപനത്തെ മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തുകയും മാനന്തവാടി അമ്പുകുത്തിയിലെ ഭൂമിയില്‍ ക്യാമ്പസ് നിര്‍മിക്കുകയും ചെയ്യും എന്നതാണ് എല്‍ഡിഎഫ് നിലപാടെന്നും നേതാക്കല്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നിലപാടില്‍ മാനന്തവാടിയാകെ ഒറ്റക്കെട്ടായി രംഗത്ത് വന്നപ്പോള്‍ തെരഞ്ഞെടുപ്പ് കാലത്തെ ജനരോഷം ഭയന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനം വിളിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നോക്കുകയാണ്. എന്നാല്‍ യുഡിഎഫ് ജില്ലാ നേതൃത്വം ഇതു വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മാനന്തവാടി മെഡിക്കല്‍ കോളേജിനെതിരെയുള്ള നിലപാടില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ മാനന്തവാടിക്കാര്‍ ഒറ്റക്കെട്ടായി രംഗത്ത് വരുമെന്നും മാനന്തവാടി മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നില നിര്‍ത്താനും അമ്പുകുത്തിയില്‍ ക്യാമ്പസ് നിര്‍മാണം ആരംഭിക്കുന്നതിനും മാനന്തവാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം അനിവാര്യമായി രിക്കുകയാണ് എന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എ എന്‍ പ്രഭാകരന്‍, പി വി സഹദേവന്‍, വി കെ ശശിധരന്‍, നിഖില്‍ പത്മനാഭന്‍, ശോഭാ രാജന്‍, സണ്ണി ജോര്‍ജ്, അനില്‍ വെള്ളുവക്കണ്ടി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
