ഗോത്ര വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി ഒ.ആര്‍ കേളു;വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ജില്ലാതല വികസന കോണ്‍ക്ലേവ്

ബത്തേരി: വയനാട് ജില്ലയിലെ ഗോത്ര ജനവിഭാഗങ്ങളുടെ ഉന്നമനം, വരുമാനം എന്നിവ ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പട്ടികജാതിപട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു.സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ടില്‍ വയനാട് ജില്ലാ വികസന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗോത്ര ജനവിഭാഗങ്ങളുടെ സര്‍വ്വോന്മുഖമായ വികസനമാണ് കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന ദര്‍ത്തി ആഭ ജന്‍ ജാതീയ ഗ്രാം ഉദ്കര്‍ഷ് അഭിയാന്‍, പ്രധാന്‍ മന്ത്രി ജന്‍ ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ പദ്ധതികള്‍ ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ
ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ രംഗങ്ങളില്‍
കൂട്ടായ ഇടപെടല്‍ നടത്തി പിന്നാക്ക വിഭാഗക്കാരെ മുഖ്യധാരയിലെത്തിക്കാന്‍ വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗോത്രവര്‍ഗ്ഗ മേഖലയില്‍ നടപ്പാക്കേണ്ട വികസന പദ്ധതികളും തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികളും വയനാട് ജില്ലാ വികസന കോണ്‍ക്ലേവ് ചര്‍ച്ച ചെയ്തു.
ജില്ലയുടെ വികസന ചര്‍ച്ചയില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അരിവാള്‍ രോഗികള്‍ കൂടുതലുള്ള ജില്ലയില്‍ അവര്‍ക്കായി കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ജില്ലയിലുള്ളവര്‍
പരമ്പരാഗതമായി കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവരായതിനാല്‍ കാര്‍ഷിക രംഗത്ത് പുത്തന്‍ സാധ്യതകള്‍ കണ്ടെത്തി നൈപുണി വികസനം ഉറപ്പാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു.
ഗോത്രവര്‍ഗ സങ്കേതങ്ങളിലേക്കുള്ള റോഡ്, കുടിവെള്ളം, വൈദ്യുതി, മൊബൈല്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതോടൊപ്പം ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, എഡിഎം കെ ദേവകി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം പ്രസാദന്‍, പട്ടിക വര്‍ഗ വികസന ഓഫീസര്‍ ജി പ്രമോദ് എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍