ജോലി വാഗ്ദാന തട്ടിപ്പ്; പ്രതിക്ക് ജാമ്യം ലഭിച്ചു

മാനന്തവാടി: യുകെയില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി കോടികള്‍ തട്ടിയ കേസില്‍ ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമ കാര്‍ത്തിക പ്രദീപിനു ജാമ്യം ലഭിച്ചു. നീര്‍വാരം സ്വദേശിയായ യുവാവില്‍ നിന്ന് 8,10,000 രൂപ തട്ടിയ സംഭവത്തില്‍ പനമരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് ഒന്നാം കോടതി പ്രതിക്ക് ഉപാദികളോടെ ജാമ്യം അനുവദിച്ചത്. പനമരം നീര്‍വാരം സ്വദേശിയുടെ പരാതിയില്‍ വഞ്ചനാ കുറ്റത്തിന് കേസെടുത്ത പനമരം പോലീസ്, സമാന കേസില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത് എറണാകുളം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിയെ മെയ് 23 നാണ് കസ്റ്റഡിയില്‍ എടുത്തു മാനന്തവാടി ഒന്നാം നമ്പര്‍ JFCM കോടതിയില്‍ ഹാജരാക്കിയത്. പ്രതിക്ക് തട്ടിപ്പ് നടത്തുക എന്ന ലക്ഷ്യം ഇല്ലായിരുന്നു എന്നും ആഗോള തലത്തില്‍ സംഭവിച്ചിട്ടുള്ള തൊഴില്‍ മാന്ദ്യം മൂലമാണ് എഗ്രിമെന്റ് കലാവധിക്കുള്ളില്‍ വിസ നല്‍കാന്‍ സാധിക്കാതെ വന്നിട്ടുള്ളതെന്നുമാണ് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചത്.
പ്രതിക്ക് വേണ്ടി അഡ്വ. അഖില്‍ വേണുഗോപാല്‍ ഹാജരായി.
പനമരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചെങ്കിലും എറണാകുളം ജില്ലാ ജയിലില്‍ കഴിയുന്ന പ്രതിക്ക് മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കുകയില്ല.
എറണാകുളത്തിനു പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. ഇനിയും നിരവധിപ്പേര്‍ പരാതിയുമായി വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നാണ് പോലീസ് പറയുന്നത്.
പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക തൃശ്ശൂരിലാണ് നിലവില്‍ താമസിക്കുന്നത്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ 'ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി'ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയിരുന്നു. വിദേശത്തേക്ക് ആളുകളെ കൊണ്ടു പോകാന്‍ ആവശ്യമായ ലൈസന്‍സ് കാര്‍ത്തിക പ്രദീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനില്ലെന്ന് വിദേശ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രേഷന്‍സ് (പിഒഇ) അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍