താമരശ്ശേരി ചുരത്തില്‍ ഏപ്രില്‍ അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ അഞ്ച് മുതല്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഭാരം കൂടിയ ട്രക്കുകള്‍, ലോറികള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെ പ്രവേശനം അനുവദിക്കില്ല. ഉത്സവാഘോഷങ്ങള്‍, സ്‌കൂള്‍ അവധിക്കാലം തുടങ്ങി പൊതു അവധികള്‍ മുന്നില്‍ കണ്ട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ദുഷ്‌കരമാകുന്നത് തടയാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ചുരത്തിലുണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ എന്നിവ അടിയന്തിരമായി പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി എമര്‍ജന്‍സി സെന്റര്‍ സംവിധാനം പോലീസ് സ്റ്റേഷനില്‍ സ്ഥാപിക്കാനും തീരുമാനമായി. ചുരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. യാത്രക്കാര്‍ക്ക് ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കുന്നതിനായി അടിവാരത്തുള്ള ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ടോയ്ലറ്റ് അനുവദിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അവരുടെ അമ്പത് മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ മാലിന്യവും സ്വയം നീക്കം ചെയ്യണം. അല്ലാത്തപക്ഷം പോലീസിനും പഞ്ചായത്തിനും ഫൈന്‍ ഈടാക്കാവുന്നതാണ്.
ചുരത്തില്‍ പുറമ്പോക്ക് കയ്യേറ്റം നടത്തി കടകളും സ്ഥാപനങ്ങളും സ്ഥാപിച്ചത് ഒഴിവാക്കാനായി സര്‍വ്വേ നടത്തി നടപടി സ്വീകരിക്കും. ചുരത്തില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടാകുന്ന പക്ഷം അടിവാരത്തില്‍ നിന്നും ലക്കിടിയില്‍ നിന്നും വാഹനങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിക്കാന്‍ പോലീസ് നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് ഡി എഫ് ഒ അബ്ദുള്‍ ലത്തീഫ്, താമരശ്ശേരി തഹസില്‍ദാര്‍ സി സുബൈര്‍, താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് ടി കെ, കൊടുവള്ളി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍പെക്ടര്‍ റിജിത്ത് എന്‍ ജയപാലന്‍, പി ഡബ്‌ള്യു ഡി ഇ ഇ വിനയരാജ് കെ, പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് ഇ, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു വി ഐ എസ്, ചുരം സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പി കെ സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍