സപ്ലൈക്കോയുടെ കീഴില്‍ ഓരോ താലൂക്കിലും ഓരോ ശാസ്ത്രീയ ഗോഡൗണ്‍ ലക്ഷ്യം: മന്ത്രി ജി.ആര്‍ അനില്‍
മീനങ്ങാടി: പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ താലൂക്കിലും ഓരോ ശാസ്ത്രീയ ഗോഡൗണ്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിയന്ത്രണത്തില്‍ തന്നെ അഞ്ചു വര്‍ഷത്തിനകം ഇത് യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം. സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈക്കോയുടെ പരിധിയില്‍ മീനങ്ങാടി പഞ്ചായത്തിലെ കൊളഗപ്പാറയില്‍ മികച്ച സംവിധാനങ്ങളോടെ നിര്‍മ്മിച്ച പി.ഡി.എസ് ഗോഡൗണിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കൃത്യമായ അളവില്‍ ഗണനിലവാരമുള്ള ഉല്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ശാസ്ത്രീയമായ രീതിയില്‍ സംഭരണം നടത്താനും വിതരണം നടത്താനും കഴിയുന്ന ഗോഡൗണുകള്‍ ആവശ്യമാണ്. ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പാക്കുമ്പോള്‍ നിലവാരമുള്ള ഗോഡൗണുകളുടെ അഭാവം വലിയ വെല്ലുവിളി ആയിരുന്നു. ഇതു പരഹിരിച്ചു വരികയാണ്. എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ എടുക്കുമ്പോള്‍ തന്നെ സംയുക്ത പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി എഫ്.സി.ഐയും സപ്ലൈക്കോയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചതായും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ഹസൈനാര്‍, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലത ശശി, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു മോഹനന്‍, ശ്രീജ സുരേഷ്, റേഷനിംഗ് കണ്‍ട്രോളര്‍ എസ്. കെ ശ്രീലത, ഉത്തരമേഖല റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ. മനോജ് കുമാര്‍, സപ്ലൈക്കോ കോഴിക്കോട് റീജ്യനല്‍ മാനേജര്‍ എന്‍. രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ. സജീവ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍