കൊവിഡ് വാക്‌സിനുകള്‍ക്കിടയിലെ ഇടവേള കുറച്ച ഉത്തരവ് റദ്ദാക്കി
കൊച്ചി: കൊവിഡ് വാക്‌സിനുകള്‍ക്കിടയിലെ ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി.കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടു ഡോസുകള്‍ക്കിടയ്ക്കുളള 84 ദിവസത്തെ ഇടവേള 30 ദിവസമാക്കി സിംഗിള്‍ ബെഞ്ച് കുറച്ചിരുന്നു. കിറ്റെക്‌സ് നല്‍കിയ ഹ!ര്‍ജിയിലായിരുന്നു മുന്‍ ഉത്തരവ്. ഇത് ചോദ്യം ചെയ്തായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍. വാക്‌സിനുകള്‍ക്കിടയില്‍ ഇടവേള നിശ്ചയിച്ചത് നയപരമായ തീരുമാനമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കൂടി അംഗീകരിച്ചാണ് ഉത്തരവ്. ഉത്തരവോടെ കൊവിഷീല്‍ഡ് വാക്‌സിനുകള്‍ക്കിടയിലെ ഇടവേള 84 ദിവസമായി തുടരും.
റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവരെ കണ്ടെത്തല്‍ കേരളത്തിന് അതീവ നിര്‍ണായകം
രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ, കേന്ദ്രമാര്‍ഗനിര്‍ദേശം നിലവില്‍ വരുന്നതിന് മുന്‍പ് കേരളത്തിലെത്തിയ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവരെ കണ്ടെത്തല്‍ കേരളത്തിന് അതീവ നിര്‍ണായകം. നവംബര്‍ 22ന്നും സാംപിളെടുത്തവരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് എന്നതിനാല്‍, മാര്‍ഗനിര്‍ദേശത്തിന് മുന്‍പേ തന്നെ എയര്‍പോര്‍ട്ടുകളിലൂടെ വ്യാപനത്തിനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
ഇന്നലെ സ്ഥിരീകരിച്ച 2 കേസുകളില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബൈ വഴിയെത്തിയയാളുടെ ജനിതക ശ്രേണീകരണത്തിനായുള്ള സാംപിളെടുത്തത് 22ാം തിയതി. അതായത് പരിശോധിക്കാനുള്ള കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാവുന്നതിനും 10 ദിവസം മുന്‍പ്. രണ്ടാമത്തെയാളുടെ സാംപിളെടുത്തത് 22ന് ആണ്. മാര്‍ഗനിര്‍ദേശം നടപ്പാവും മുന്‍പ് തന്നെ ഒമിക്രോണ്‍ രാജ്യത്തുണ്ടെന്ന് ചുരുക്കം. ഇത് കേരളത്തിനും വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെത്തിയവരുടെ വിവരം നിര്‍ണായകമാവുന്നത്. വിവരങ്ങളെടുത്തു വരുന്നതേ ഉള്ളൂവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഇതിനിടെ 28ന് റഷ്യയില്‍ നിന്ന് കൊച്ചിയിലും തിരുവനന്തപുരത്തും എത്തിയ 21 പേരെ കണ്ടെത്തി പരിശോധിക്കാന്‍ ശ്രമം തുടങ്ങി. ഇവര്‍ പരിശോധനയ്ക്ക് വിധേയരായിരുന്നില്ല. കേന്ദ്ര നിര്‍ദേശമനുസരിച്ചാണ് ഇവരെ പരിശോധിച്ച് തുടര്‍നടപടികള്‍ക്ക് ഒരുങ്ങുന്നത്. പുതിയ സാഹചര്യത്തില്‍ പരിശോധനയും ജനിതക ശ്രേണീകരണ പഠനത്തിനുള്ള സംവിധാനവും ശക്തിപ്പെടുത്താന്‍ അതിവേഗ നടപടി വേണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്.
അതേസമയം, ജനിതക ശ്രേണീകരണം നടത്തി സ്ഥിരീകരിക്കാനെടുത്ത കാലതാമസവും ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ തിരിച്ചടിയാണ്. സാംപിളെടുത്ത് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ രാജ്യത്തെ 2 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍