ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ പ്രവര്‍ത്തന സജ്ജമായി

നൂല്‍പ്പുഴ: ആതുര മേഖലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. മസ്തിഷ്‌കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ തരത്തിലുള്ള പരിക്കുകളാല്‍ എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലുള്ള രോഗികളെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനത്തിലൂടെ. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സ്ഥാപിക്കുന്നത്. ഫിസിയോതെറാപ്പി ചികിത്സക്കായി നിലവില്‍ ലഭ്യമായ മികച്ച ആധുനിക സംവിധാനമാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍. സര്‍ക്കാര്‍ മേഖലയില്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുറമെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനമുള്ളത്.
രോഗിയുടെ ആവശ്യകതയ്ക്ക് അനുസരിച്ച് പലതരത്തില്‍ പല മോഡുകളിലായി മെഷീന്‍ ക്രമീകരിക്കാന്‍ സാധിക്കും. മുട്ടുകള്‍ക്കും ഇടുപ്പിനും വ്യായാമം നല്‍കുന്ന ഫിസിയോതെറാപ്പിക്ക് പുറമെ ആദ്യമായി ജിഗെയ്റ്ററില്‍ പരിശീലനം തുടങ്ങുന്നവര്‍ക്ക് കാലുകള്‍ നിലത്ത് സ്പര്‍ശിക്കാതെ ചലനങ്ങള്‍ മാത്രം നല്‍കുന്ന എയര്‍ വാക്ക് മോഡിലായിരിക്കും മെഷീന്‍ പ്രവര്‍ത്തിപ്പിക്കുക. തുടര്‍ന്ന് ന്യൂറോതെറാപ്പി ചികിത്സയുടെ ഭാഗമായി പാസീവ്, അസിസ്റ്റീവ്, ആക്ടീവ് എന്നിങ്ങനെയുള്ള മൂന്ന് മോഡുകളില്‍ മെഷീന്‍ ക്രമീകരിക്കാം. നടക്കാന്‍ സാധിക്കാത്തവര്‍ക്ക് മെഷീന്‍ തന്നെ എല്ലാ പിന്തുണയും നല്‍കി ചലനം സാധ്യമാക്കുന്നതാണ് പാസീവ് മോഡ്. പകുതി പിന്തുണ നല്‍കുന്ന അസിസ്റ്റീവ് മോഡിന് പുറമെ രോഗിയെ വീഴാതെ പിടിച്ചുനിര്‍ത്തുക മാത്രം ചെയ്യുകയും നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ആക്ടീവ് മോഡ്. ഇതിന് പുറമെ ട്രെഡ്മില്ലിന് സമാനമായും ഗെയ്റ്റര്‍ മെഷീന്‍ ഉപയോഗിക്കാം. വി.ആര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മറ്റ് പരിശീലന രീതികളും ആധുനിക മെഷീനില്‍ സജ്ജമാണ്.
രോഗികളുടെ ഇടുപ്പിനും മുട്ടുകള്‍ക്കും ചലനം നല്‍കി ആരോഗ്യം മെച്ചപ്പെടുത്തി നടന്നുതുടങ്ങാന്‍ സഹായിക്കുന്ന റോബോട്ടിക് മെഷീന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരിക്കാനാവും. ബെല്‍റ്റുകള്‍ പോലുള്ള പ്രത്യേക സംവിധാനത്തിലൂടെ രോഗിയെ മെഷീനുമായി ബന്ധപ്പിച്ച് രോഗിയുടെ അവസ്ഥ അനുസരിച്ച് കൃത്യമായ വ്യായാമവും നടക്കാനുള്ള പരിശീലനവും മെഷീന്‍ തന്നെ രോഗിക്ക് നല്‍കും. ഡോക്ടറും ഫിസിയോതെറാപ്പിസ്റ്റും നിര്‍ദേശിക്കുന്നത് അനുസരിച്ചാണ് ഓരോ രോഗിക്കും ജിഗെയ്റ്റര്‍ മെഷീനില്‍ ചികിത്സ ലഭ്യമാക്കുന്നത്. മെഷീന്‍ ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ ജെന്റോബോട്ടിക്‌സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധന്‍ ഒരു വര്‍ഷക്കാലം ആശുപത്രിയിലുണ്ടാവും. ഓരോ രോഗിക്കും 900 സ്‌റ്റെപ്പുകള്‍ വീതം പരിശീലനം നല്‍കാന്‍ 20 മിനിറ്റ് സമയമാണ് ആവശ്യം.
വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ടര കോടി രൂപയാണ് പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ അനുവദിച്ചത്. സ്വകാര്യ ആശുപത്രികള്‍ ഒരുതവണത്തേക്ക് മാത്രം രണ്ടായിരത്തോളം രൂപ ഈടാക്കുന്ന തെറാപ്പി നൂല്‍പ്പുഴയില്‍ സൗജന്യമായി രോഗികള്‍ക്ക് ലഭ്യമാക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ വി.പി ദാഹര്‍ മുഹമ്മദ് അറിയിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്റോബോട്ടിക്‌സ് കമ്പനി വികസിപ്പിച്ച ആധുനിക മോഡലായ ജിഗെയ്റ്റര്‍ മെഷീനാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥാപിച്ചത്. നിലവില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനത്തിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ രോഗികള്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍ നിന്നും നൂല്‍പ്പുഴയിലെ ഫിസിയോതെറാപ്പി യൂണിറ്റില്‍ ചികിത്സയ്ക്കായി ആളുകള്‍ എത്തുന്നുണ്ട്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍