വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും മികച്ച വിജയം നേടും: യു.ഡി.എഫ്
കല്‍പ്പറ്റ: വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് ആധിപത്യമുറപ്പിക്കുമെന്ന് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ വ്യക്തമാക്കി. മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ച വിജയം നേടും. നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ ജനങ്ങള്‍ ഐക്യജനാധിപത്യ മുന്നണി കേരളത്തില്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന രീതിയിലുള്ള പോളിംഗാണ് വയനാട്ടിലുമുണ്ടായിട്ടുള്ളത്. പോളിംഗ് ശതമാനം മുന്‍കാലങ്ങളില്‍ നിന്നും രണ്ട് ശതമാനം കുറഞ്ഞുവെന്നത് യു.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ല. 70 ശതമാനം പോളിംഗ് നടന്നപ്പോള്‍ പോലും വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളും യു.ഡി.എഫ് വിജയിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ജനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇടതു ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്താണ് നടത്തിയിരിക്കുന്നതെന്നും യു.ഡി.എഫ്.ജില്ലയിലെ ജനങ്ങളെ ഇത്രയേറെ അവഗണിച്ച ഒരു സര്‍ക്കാരും മുമ്പ് കേരളം ഭരിച്ചിട്ടില്ല. വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കി എന്നല്ലാതെ എല്‍ ഡി എഫിന്റെ ഭരണനേട്ടങ്ങളൊന്നും ജില്ലയില്‍ എടുത്തുപറയാനില്ല. ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്നതായിരുന്നു ഗവ. മെഡിക്കല്‍ കോളജ്. അത് രാഷ്ട്രീയം കളിച്ച് സി പി എം ഇല്ലാതാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് ജില്ലാആശുപത്രിയുടെ ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളജാക്കിയത് എല്ലാവരെയും പറ്റിക്കാനാണെന്ന് ജില്ലയിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. കൃഷിയിലൂടെ മാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വയനാട്ടുകാര്‍ക്ക് അഞ്ച് വര്‍ഷത്തെ ഇടതുഭരണകാലത്ത് കണ്ണീര്‍ മാത്രമാണ് സമ്മാനിച്ചത്. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് വിലത്തകര്‍ച്ചയുണ്ടായ ഘട്ടത്തില്‍ സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ജില്ലയിലെത്തിയ സമയത്ത് രാഹുല്‍ഗാന്ധി എം പി വയനാട്ടിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം യു ഡി എഫ് അധികാരത്തിലെത്തിയാല്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എം പി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കിയിട്ടുള്ള ജനങ്ങള്‍ ആ വാക്കുകള്‍ക്ക് നല്‍കിയ അംഗീകാരം കൂടിയായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും വോട്ട് ചെയ്ത ജനാധിപത്യ മതേതര വിശ്വാസികളോടുമുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നതായും ഇരുവരും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍