വീണ്ടും എടിഎം തട്ടിപ്പ്:എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായി പരാതി;ഇത്തവണ അഞ്ചുകുന്ന് ബ്രാഞ്ചിലാണ് സംഭവം; ഇടപാടുകാരന്റെ 30,000 രൂപനഷ്ടമായി
അഞ്ചുകുന്ന്:എസ് ബിഐ അഞ്ചുകുന്ന് ശാഖയിലെ ഇടപാടുകാരനായ കൂളിവയല്‍ സ്വദേശി മുഹമ്മദ് അസ്ലമിന്റെ അക്കൗണ്ടില്‍ നിന്നുമാണ് മൂന്ന് തവണകളിലായി 30,000 രൂപ പിന്‍വലിക്കപ്പെട്ടിരിക്കുന്നതായി പരാതിയുള്ളത്. ഏപ്രില്‍ 21ന് അര്‍ധരാത്രിയും,22ന് പുലര്‍ച്ചെയായിട്ടും മൂന്നതവണകളിലായി ബംഗളൂരുവിലെ എടിഎമ്മില്‍ നിന്നുമാണ് പണം പിന്‍വലിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ബാങ്കിലും,പോലീസിലും പരാതി നല്‍കി ഒരുമാസമായിട്ടും തനിക്ക് പണം തിരികെ ലഭിച്ചിട്ടില്ലെന്ന് അസ്ലം പറയുന്നു. ബാങ്കിനെ വിശ്വസിച്ച് പണമിടപാട് നടത്തിയ തനിക്ക് എത്രയും വേഗം പണം ലഭിക്കണമെന്നും അസ്ലം വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായി അന്വേഷണം നടത്തി പരാതി കൃത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രം പണം നഷ്ടപ്പെട്ടയാള്‍ക്ക് തുക നല്‍കുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ക്ക് സമയമെടുക്കുമെന്നുമാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.
ബംഗളൂരുവില്‍ ജോലിചെയ്തുവരുന്ന അസ്ലമിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 30000 രൂപയാണ് നഷ്ടപ്പെട്ടതെന്നാണ് പരാതി. തുടര്‍ന്ന് ബാങ്കില്‍ വിളിച്ച് കാര്‍ഡ് ബ്ലോക് ചെയ്‌തെന്നും, എന്നാല്‍ പിന്നീടും പ്രസ്തുത എടിഎം ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുപയോഗിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതായും, അതിന്റെ േെമേസ്സജും തനിക്ക് വന്നിരുന്നതായും അസ്ലം പരാതിപ്പെടുന്നുണ്ട്. സംഭവം നടന്നതിന്റെ അടുത്ത ദിവസംതന്നെ ബാങ്ക് മാനേജര്‍ക്കും, പനമരം പോലീസിലും പരാതി നല്‍കിയതായി അസ്ലം പറഞ്ഞു. എന്നാല്‍ താനറിയാതെ പിന്‍വലിച്ചിരിക്കുന്ന തന്റെ പണം തിരികെ നല്‍കുവാന്‍ ബാങ്ക് വൈമനസ്യം കാണിക്കുന്നതായി അസ്ലം കുറ്റപ്പെടുത്തി. തന്റെ പരാതി സ്വീകരിച്ചെങ്കിലും പണം എപ്പോള്‍നല്‍കുമെന്ന് ബാങ്ക് ഉറപ്പ് നല്‍കുന്നില്ലെന്നും അസ്ലം പറയുന്നു.
എന്നാല്‍ ബാങ്കിന്റേതായ നടപടിക്രമങ്ങളുടെ ഭാഗമായാണ് സമയം വൈകുന്നതെന്നും, പരാതി യഥാര്‍ത്ഥമാണെങ്കില്‍ ഇടപാടുകാരന് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ബാങ്ക് അധികൃതര്‍ ഓപ്പണ്‍ ന്യൂസറോട് വ്യക്തമാക്കി. എടിഎം കാര്‍ഡ് വഴി പണംതട്ടിപ്പിനിരയായ പലര്‍ക്കും പണം തിരികെ നല്‍കിയതയാും, അതെല്ലാംതന്നെ ബാങ്ക് അന്വേഷിച്ച് യഥാര്‍ത്ഥ സംഭവമാണെന്ന് ബോധ്യപ്പെട്ട ശേഷമായിരുന്നെന്നും, അതുപോലെ അസ്ലമിന്റെ പരാതിയിലും അന്വേഷണം നടത്തി പണം നഷ്ടപ്പെട്ടത് ബോധ്യപ്പെട്ടാല്‍ ആയത് തിരികെ നല്‍കുമെന്നും, എന്നാല്‍ ഇതിനെല്ലാം തന്നെ ദിവസങ്ങള്‍വേണ്ടിവരുമെന്നും ബാങ്ക് അധികൃതര്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍