പനമരത്തെ ബന്ധു പറഞ്ഞപ്പോഴാണ് 'താന്‍ മരിച്ച' വിവരം അറിയുന്നത് -സജി

കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പുല്‍പ്പള്ളി ആടിക്കൊല്ലി സ്വദേശി സജിയുടേതാണെന്ന് തെറ്റിദ്ധരിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തിയ സംഭവത്തില്‍ തന്റെ വീട്ടുകാര്‍ക്ക് വീഴ്ച സംഭവിച്ചത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് സജി ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. മൃതദേഹത്തിന്റെ കാല്‍പാദവും, ഒടിഞ്ഞ ശേഷം കമ്പിയിട്ട കാലുമെല്ലാം സജിയാണെന്നതിനുള്ള തെറ്റിദ്ധാരണക്കിടയാക്കുകയായിരുന്നു.സജിയുടെ കാലും ഒടിഞ്ഞശേഷം കമ്പിയിട്ടതായിരുന്നു. കൂടാതെ സജി സ്ഥിരം ധരിക്കാറുണ്ടായിരുന്ന പോലുള്ള കൊന്തയും മൃതദേഹത്തില്‍ നിന്നും കിട്ടിയിരുന്നു. ഇതും തെറ്റിദ്ധാരണക്കിടയാക്കി. എന്നാല്‍ തന്റെ വീടും ഭൂസ്വത്തും വീട്ടുകാര്‍ ആഗ്രഹിച്ചിരുന്നതായും അതാണ് ഇതിനെല്ലാം പിന്നിലെന്നും സജി സംശയിക്കുന്നു.പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാം കുന്നേല്‍ മത്തായിയുടെ മകന്‍ സജി (49) ആണ് ബന്ധുക്കളെയും നാട്ടുകാരെയും അമ്പരപ്പെടുത്തി നാട്ടില്‍ തിരിച്ചെത്തിയത്. രണ്ട് മാസം മുമ്പ് മുതല്‍ വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയ സജിയെപ്പറ്റി വീട്ടുകാര്‍ക്ക് യാതൊരു വിവരവും ഇല്ലായിരുന്നു. ഇതിനിടയില്‍ ഈ മാസം 13ന് എച്ച്.ഡി കോട്ട വനാതിര്‍ത്തിയില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സജിയുടെ അമ്മ ഫിലോമിനയും സഹോദരന്‍ ജിനേഷും മൃതദേഹം സജിയുടേതാണെന്ന് തെറ്റിദ്ധരിക്കയും, പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം16 ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്‌ക്കരിക്കുകയുമായിരുന്നു. ഒടുവില്‍ സംസ്‌കാരം കഴിഞ്ഞ് 15 ദിവസത്തിന് ശേഷം സജി നാട്ടിലെത്തിയപ്പോഴാണ് ഏവര്‍ക്കും അബദ്ധം മനസ്സിലാകുന്നത്.
ആടിക്കൊല്ലിയില്‍ സ്വന്തം വീട്ടില്‍ ഒറ്റക്കാണ് സജി താമസിച്ചുവന്നിരുന്നത്. ബന്ധുക്കളെല്ലാവരും മറ്റു സ്ഥലങ്ങളിലാണ്. വിവാഹം കഴിക്കാത്ത സജി ഇടക്കിടയ്ക്ക് പല നാട്ടിലും പോയി കൂലിപ്പണിയെടുത്താണ് ജിവിച്ച് പോന്നത്. വീടുവിട്ടുനില്‍ക്കുമ്പോള്‍ വീട്ടുകാരുമായി ബന്ധപ്പെടാറൊന്നുമില്ലെന്ന് സജി പറയുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം പനമരത്ത് ബന്ധുവിനെ കാണാനെത്തിയപ്പോഴാണ് താന്‍ ' മരണപ്പെട്ട' വിവരം അറിയുന്നതെന്ന് സജി പറയുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോകാതെ നേരെ പുല്‍പ്പള്ളി സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു. സജിയുടെ ബന്ധുക്കള്‍ ബീച്ചനഹള്ളി പോലീസ് സ്‌റ്റേഷനിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഇനി അവിടുത്തെ ജില്ല കളക്ടറുടെ അനുമതിയോടെ വേണം പള്ളിയില്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോലീസിന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍