ഈ പരാജയം പ്രതീക്ഷിച്ചില്ല; ജനവിധി മാനിക്കുന്നു: രമേശ് ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പരാജയം പ്രതീക്ഷിച്ചില്ല. ജനവിധി അംഗീകരിക്കുന്നു. കേരളത്തിലെ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതേണ്ട എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
'ജനവിധി അംഗീകരിക്കുന്നു. അപ്രതീക്ഷിതമായ ഒരു പരാജയമാണ് ഉണ്ടായിരിക്കുന്നത്. ഈ പരാജയം ഉണ്ടാവുമെന്ന് ഞങ്ങള്‍ കരുതിയതല്ല. ഏതായാലും ജനങ്ങള്‍ നല്‍കിയിരിക്കുന്ന വിധിയെ ഞങ്ങള്‍ ആദരവോടെ അംഗീകരിക്കുന്നു. തീര്‍ച്ചയായും ഇതിന്റെ പരാജയകാരണങ്ങളെ കുറിച്ച് യുഡിഎഫ് ബോഡി വിലയിരുത്തും. എവിടെയാണ് പാളിച്ചകള്‍ ഉണ്ടായതെന്നത് ഞങ്ങള്‍ വിലയിരുത്തും. കൂട്ടായ ചര്‍ച്ചകളിലൂടെ യുഡിഎഫിന്റെ യോഗം ചേര്‍ന്ന് മറ്റ് നടപടികളുമായി മുന്നോട്ടുപോകും. കേരളത്തിലെ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതണ്ട. വിജയിച്ചുവന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാ നിയമസഭാ സാമാജികരെയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുകയാണ്. ഈ വസ്തുതകളെപ്പറ്റി വിശദമായി പഠിച്ചതിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയും. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെ തിരുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ധര്‍മ്മം. ആ പ്രതിപക്ഷ ധര്‍മ്മം നന്നായി നിറവേറ്റാന്‍ യുഡിഎഫിനു സാധിച്ചിട്ടുണ്ട്.' രമേശ് ചെന്നിത്തല പറഞ്ഞു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍