വീട്ടുകാര്‍ പുറത്തുപോയത് രക്ഷയായി; തൃശ്ശിലേരിയില്‍ വീട് കാട്ടാന തകര്‍ത്തു
തൃശ്ശിലേരി: തൃശിലേരി മുത്തുമാരിയില്‍ വീണ്ടും കാട്ടാനഭീതി. വെള്ളിയാഴ്ച രാത്രിയില്‍ കിങ്ങിണിപ്പാറ സണ്ണിയുടെ വീട് കാട്ടാന ഭാഗികമായി തകര്‍ത്തു. സംഭവസമയത്ത് കുടുംബാംഗങ്ങള്‍ എല്ലാവരും ഓണാഘോഷത്തിനായി മകളുടെ വീട്ടിലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശനിയാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ചുമരും ശൗചാലയവും ആന തകര്‍ത്ത നിലയില്‍ സണ്ണിയും കുടുംബവും കണ്ടത്. സണ്ണിയും ഭാര്യയും മകനും കുടുംബവുമടക്കം അഞ്ചുപേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
വിവരമറിഞ്ഞ് തൃശ്ശിലേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.യു. മണികണ്ഠന്റെ നേതൃത്വത്തിലുള്ള വനപാലകരും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ഗോപിനാഥന്‍, വാര്‍ഡംഗം എല്‍സി ജെയിംസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി. വസന്തകൃഷ്ണന്‍, വി. ബേബി എന്നിവരും സ്ഥലത്തെത്തി ചര്‍ച്ച നടത്തി. സണ്ണിക്ക് വനംവകുപ്പിന്റെ സഹായത്തോടെ പുതിയ വീട് നിര്‍മിക്കുന്ന കാര്യം നോര്‍ത്ത് വയനാട് ഡി.എഫ്.ഒയുമായി വരുംദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും.കുടുംബത്തിന് വാടകവീടൊരുക്കാന്‍ വനംവകുപ്പ് തുക നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബം താല്‍ക്കാലികമായി മറ്റൊരു വീട്ടിലേക്ക് മാറാന്‍ തീരുമാനിച്ചു.
രണ്ടു വര്‍ഷം മുമ്പ് കുങ്കിയാനകളുടെ സഹായത്തോടെ കാടുകയറ്റിയ ആനകളാണ് ഇപ്പോള്‍ വീണ്ടും മുത്തുമാരിയില്‍ ഭീതി വിതയ്ക്കുന്നത്. ഇവിടെ വന്യമൃഗ പ്രതിരോധത്തിനായി തൂക്കുവേലി നിര്‍മാണത്തിന് അനുമതി ലഭിച്ചിരുന്നെങ്കിലും, ഒരു സ്വകാര്യ വ്യക്തി കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയതിനെ തുടര്‍ന്ന് പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഇതില്‍ നാട്ടുകാര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
