13 കിലോയോളം എംഡിഎംഎ യുമായി മേപ്പാടി സ്വദേശിയടക്കം മൂന്നുപേര്‍ കോയമ്പത്തൂരില്‍ പിടിയില്‍
മഞ്ചേരി: സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയില്‍ മേപ്പാടി സ്വദേശിയടക്കം മൂന്ന് പേര്‍ പിടിയിലായി. മേപ്പാടി കരിമ്പയില്‍ മുഹമ്മദ് സാലിഹ് (34), മലപ്പുറം പന്തല്ലൂര്‍ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിര്‍ അലി (32), ആനക്കയം സ്വദേശി ഷെയിം അക്ബര്‍ (21) എന്നിവരാണ് 12.800 കിലോഗ്രാം എംഡിഎംഎ യുമായി മഞ്ചേരി പോലീസിന്റെ പിടിയിലായി. വിപണിയില്‍ 10 കോടിയിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്. ആഴ്ചകള്‍ക്ക് മുന്‍പ് മഞ്ചേരിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 100 ഗ്രാം എംഡിഎംഎ യുമായി 6 പേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മേപ്പാടി സ്വദേശിയും സംഘവും ഉള്‍പ്പെട്ട വന്‍ ലഹരി ശൃംഖലയെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ ലഹരിമരുന്ന് ശേഖരിച്ച് തമിഴ്‌നാട്, കേരളം സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതി. കോയമ്പത്തൂര്‍, പഴനി, കൊടൈക്കനാല്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങള്‍ ഇടത്താവളമാക്കിയായിരുന്നു ലഹരി കൈമാറ്റം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ ടൗണിന് സമീപത്തു വച്ചാണ് പോലീസിന്റെ പ്രത്യേക ഡാന്‍സാഫ് (DANSAF) സംഘം ഇവരെ വലയിലാക്കിയത്.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ വിതരണം ചെയ്യാനായി 100 ഗ്രാം മുതല്‍ 500 ഗ്രാം വരെയുള്ള പായ്ക്കറ്റുകളാക്കി ഇന്നോവ കാറിന്റെ ഡോര്‍ പാഡിനുള്ളിലെ രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെടുത്തത്.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.ഒ. സിബി, പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഗോപകുമാര്‍, മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, മഞ്ചേരി ഇന്‍സ്‌പെക്ടര്‍ ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ലഹരിയുടെ പ്രധാന ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
