വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
തിരുവനന്തപുരം: വയനാട് മാനന്തവാടി മെഡിക്കല്‍ കോളേജിനായി വനംവകുപ്പിന്റെ അധീനതയിലുള്ള അമ്പുകുത്തിയിലെ 28 ഏക്കര്‍ ഭൂമി വിട്ടുനല്‍കുന്നതിനെതിരെ കേന്ദ്ര വനംവകുപ്പ് കടുത്ത തടസ്സവാദമുന്നയിച്ചതായി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ നിയമസഭയെ അറിയിച്ചു. മാനന്തവാടി വില്ലേജില്‍ വെസ്റ്റഡ് ഫോറസ്റ്റിന്റെ പരിധിയില്‍ വരുന്ന അമ്പുകുത്തിയിലെ ഔഷധത്തോട്ടത്തില്‍ നിന്നും ഭൂമി ഏറ്റെടുക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് റിസര്‍വ് വനത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര പരിസ്ഥിതിവനം മന്ത്രാലയം ഇപ്പോള്‍ അനുമതി നിഷേധിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഫോറസ്റ്റ് വകുപ്പില്‍ നിന്നും ഇതിനായി അനുമതി ലഭിക്കാനുള്ള സാധ്യത തീരെ കുറവാണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. മാനന്തവാടി എം.എല്‍.എ ഉഷ വിജയന്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അമ്പുകുത്തിയിലെ ഭൂമിക്ക് പകരമായി റവന്യൂ വകുപ്പിന്റെ 28 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ബദല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് മന്ത്രി അറിയിച്ചു. നിലവിലുള്ള പ്രതിസന്ധികള്‍ നേരിട്ട് വിലയിരുത്താന്‍ വരുന്ന മാസം മൂന്നാം തീയതി താന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത് റവന്യൂ വകുപ്പിന്റെ ഭൂമി ആയതിനാല്‍ റവന്യൂ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള ധാരണാപത്രം കേന്ദ്ര സര്‍ക്കാരിന്റെ 'പരിവേഷ്' പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡി.പി.ആറിലെ പോരായ്മകള്‍ പരിഹരിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക നടപടികള്‍ക്കായി ഇന്‍കെലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധനകള്‍ പ്രകാരം നിലവിലെ ജില്ലാ ആശുപത്രിയുടെ 8.74 ഏക്കര്‍ ഭൂമി പര്യാപ്തമല്ലാത്തതിനാലാണ് പുതിയ സ്ഥലത്തിനായി മുന്‍പ് ശ്രമം തുടങ്ങിയതെന്ന് മന്ത്രി വിശദീകരിച്ചു. നേരത്തെ ബോയ്‌സ് ടൗണിലെ ഗ്ലെന്‍ ലെവല്‍ എസ്‌റ്റേറ്റില്‍ നിന്ന് 65 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും രൂപരേഖ തയ്യാറാക്കാന്‍ വാപ്‌കോസിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ കോടതിയെ സമീപിച്ചതോടെ ഈ നീക്കം പ്രതിസന്ധിയിലായി. നിലവില്‍ ജില്ലാ ആശുപത്രി ഭൂമിയും െ്രെകംബ്രാഞ്ചിന്റെ കൈവശമുള്ള ഭൂമിയും ചേര്‍ത്ത് 9.42 ഏക്കര്‍ ആക്കാനുള്ള നടപടികള്‍ റവന്യൂ വകുപ്പിന്റെ പരിഗണനയിലാണ്. ഇതിനിടയിലാണ് അമ്പുകുത്തിയിലെ ഭൂമി കണ്ടെത്താന്‍ ശ്രമിച്ചതെങ്കിലും കേന്ദ്ര വനംവകുപ്പിന്റെ എതിര്‍പ്പ് തിരിച്ചടിയായത്. നിലവില്‍ 50 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഇവിടെ എം.ബി.ബി.എസ് കോഴ്‌സ് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
നേരത്തെ, മാനന്തവാടി മെഡിക്കല്‍ കോളേജിലെ കടുത്ത അടിസ്ഥാന സൗകര്യ വികസനക്ഷാമവും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാണിച്ചാണ് എം.എല്‍.എ ഉഷ വിജയന്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്. 2023ല്‍ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയെങ്കിലും ഒരു ബോര്‍ഡ് സ്ഥാപിച്ചതും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചതുമല്ലാതെ മറ്റ് വികസനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി. ഡോക്ടര്‍മാരും നഴ്‌സുമാരും ആവശ്യത്തിന് സപ്പോര്‍ട്ടിങ് സ്റ്റാഫും ഇവിടെയില്ല. വന്യമൃഗശല്യം രൂക്ഷമായ മണ്ഡലത്തില്‍ അപകടങ്ങളിലും വന്യമൃഗ ആക്രമണങ്ങളിലും പെടുന്ന സാധാരണക്കാരും പട്ടികവര്‍ഗ്ഗക്കാരുമായ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ടി വരികയാണെന്നും അടിയന്തര ചികിത്സ കിട്ടാതെ ആളുകള്‍ മരണപ്പെടുന്ന സാഹചര്യമുണ്ടെന്നും ഉഷ വിജയന്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുതിര്‍ന്ന ഡോക്ടര്‍മാരുടെ കുറവ് മൂലം ജൂനിയര്‍ ഡോക്ടര്‍മാരെ ആശ്രയിക്കേണ്ടി വരുന്നതായും എം.എല്‍.എ ചൂണ്ടിക്കാണിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
