സെന്‍സസ് 2027: ഫീല്‍ഡ് ട്രെയിനര്‍മാരുടെ പരിശീലന സമാപനം എ.ഡി.എം ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: ദേശീയ സെന്‍സസിന് മുന്നോടിയായുള്ള ഫീല്‍ഡ് ട്രെയിനര്‍മാരുടെ ജില്ലാതല പരിശീലന പരിപാടി സമാപിച്ചു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ മൂന്ന് ദിവസമായി നടന്നുവന്ന പരിശീലന പരിപാടിയുടെ സമാപന സെഷന്‍ ജില്ലാ സെന്‍സസ് ഓഫീസര്‍ കൂടിയായ എ.ഡി.എം എ ജയശ്രീ ഉദ്ഘാടനം ചെയ്തു. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ വിവിധ ഘട്ടങ്ങള്‍ വിജയികരമായി പൂര്‍ത്തിയാക്കുന്നതിന് വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് എ.ഡി.എം പറഞ്ഞു. എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, ഡാറ്റാ ശേഖരണ നടപടിക്രമങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗം, വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവര ശേഖരണ രീതി, ഫീല്‍ഡ് തല റിപ്പോര്‍ട്ടിങ് സംവിധാനംഎന്നീ മേഖലകളില്‍ ട്രെയിനര്‍മാര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി.
സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ അടുത്തഘട്ടമായി മെയ് 28 മുതല്‍ ജൂണ്‍ 23 വരെ എന്യൂമറേറ്റര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും പരിശീലനം നടക്കും. തുടര്‍ന്ന് സംസ്ഥാനത്തുടനീളം ജൂലൈ ഒന്ന് മുതല്‍ 30 വരെ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ആദ്യഘട്ട വിവരശേഖരണം നടത്തും. വീടുകളുടെ വിവരങ്ങളും താമസക്കാരുടെ പൊതുവിവരശേഖരണവുമാണ് ഒന്നാം ഘട്ടത്തില്‍ നടക്കുക. താമസയോഗ്യമായ എല്ലാ കെട്ടിടങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കും. ഇതിന് മുന്നോടിയായി ജൂണ്‍ 16 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ നല്‍കാനാവുന്ന സെല്‍ഫ് എന്യുമറേഷന്‍ സൗകര്യമൊരുക്കുന്നുണ്ട്. തുടര്‍ന്ന് അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരിക്കും ജനസംഖ്യാ കണക്കെടുപ്പ്.
ജില്ലാതല പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തില്‍ ഡെപ്യൂട്ടി സെന്‍സസ് ഓഫീസര്‍മാരായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജസീം ഹാഫിസ്, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എസ് നിവേദ്, മാസ്റ്റര്‍ ട്രെയിനര്‍ കൂടിയായ ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എസ് ശ്രീജിത്ത്, ഹുസൂര്‍ ശിരസ്താദാര്‍ വി.കെ ഷാജി, സെന്‍സസ് ഡയറക്ടറേറ്റില്‍ നിന്നുള്ള മാസ്റ്റര്‍ ട്രെയിനര്‍ വി രാജേഷ്, സെന്‍സസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ സാജു എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
