വയനാടിന് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പുതുവത്സര സമ്മാനം..! ജില്ലയിലേക്ക് കഞ്ചാവ് നല്‍കുന്ന പ്രധാനകണ്ണി അറസ്റ്റില്‍; അയ്യപ്പസ്വാമിമാരുടെ വേഷത്തിലെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടിച്ചത്

കര്‍ണ്ണാടക എച്ച്.ഡി കോട്ട നഞ്ചഗൗഡയുടെ മകന്‍ വിനോദ് (37) നെയാണ് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും തന്ത്രപൂര്‍വ്വം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 1.050 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കര്‍ണാടകയില്‍ നിന്നും വയനാട്ടിലേക്കുള്ള കഞ്ചാവ് കടത്തലിന്റെ മുഖ്യ സൂത്രധാരനും, സ്രോതസും ഇയാളാണ്. ഇന്ന് പുലര്‍ച്ചെ പെരിക്കല്ലൂര്‍ കമ്പനി തീരത്തു വെച്ചാണ് പ്രതിയെ പിടിച്ചത്.കര്‍ണ്ണാടകയില്‍ നിന്നും ജില്ലയിലേ ആവശ്യക്കാര്‍ക്ക് കഞ്ചാവ് മൊത്തവിതരണം നല്‍കുന്ന സുപ്രധാന കണ്ണിയാണ് വിനോദ്.
ഇയ്യാള്‍ക്കെതിരെ കര്‍ണ്ണാടകയില്‍ രണ്ട് പ്രധാന എന്‍.ഡി.പി. എസ് കേസുകള്‍ നിലവിലുണ്ട്. കൂടാതെ ജില്ലയില്‍ അടുത്തിടെ ഒരു കിലോയിലധികം കഞ്ചാവുമായി പിടികൂടിയ താമരശ്ശേരി സ്വദേശികളായ യുവതി യുവാക്കള്‍ക്കും, കൂടാതെ സമാന രീതിയിലുള്ള മറ്റ് കേസുകളിലെ പ്രതികള്‍ക്കും കഞ്ചാവെത്തിച്ചു നല്‍കിയിരുന്നത് വിനോദായിരുന്നു. കര്‍ണ്ണാടക സ്വദേശി ആയിരുന്നതിനാല്‍ കേരള എക്‌സൈസിന് ഇയാളെ പിടികൂടാന്‍ ഏറെ പരിമിതികള്‍ ഉണ്ടായിരുന്നു. ഒടുവില്‍ കുറേ നാളത്തെ പരിശ്രമത്തിനു ശേഷം എക്‌സൈസ് സംഘം വിനോദിനെ തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു. ആവശ്യക്കാരെന്ന രൂപേണെ വിനോദുമായി കഞ്ചാവിന്റെ ഡീല്‍ ഉറപ്പിച്ച എക്‌സൈസ് സംഘം കഴിഞ്ഞയാഴ്ച മുതല്‍ വലവിരിച്ചിരിക്കുകയായിരുന്നു. ഒന്നു രണ്ടു തവണ വരുമെന്ന് ഉറപ്പു നല്‍കിയ ശേഷം വിനോദ് മുങ്ങുകയും ചെയ്തു.
എന്നാല്‍ എക്‌സൈസ് സംഘം പ്രതീക്ഷയോടെ കാത്തിരുന്നതിന്റെ ഫലമായി ഇന്ന് വിനോദിനെ കയ്യോടെ പിടികൂടാന്‍ കഴിഞ്ഞു. അയ്യപ്പസ്വാമിമാരെന്ന വ്യാജേനെ പരിസരത്ത് നിലയുറപ്പിച്ചിരുന്ന എക്‌സൈസ് സംഘത്തിന്റെ സമീപത്ത് എത്തിയ വിനോദിനെ തന്ത്രപരമായി എത്തിച്ചതോടെയാണ് ഇയ്യാള്‍ പിടിയിലായത്. പുല്‍പ്പള്ളി പെരീക്കല്ലൂര്‍ കബനി തീരത്ത് വെച്ചാണ് പ്രതി വലയിലായത്. ഇയ്യാളുടെ കൈവശമുണ്ടായിരുന്ന 1.050 കി.ഗ്രാം കഞ്ചാവും എക്‌സൈസ് അധികൃതര്‍ പിടികൂടി. ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ധീന്‍, പ്രിവന്റീവ് ഓഫീസര്‍ വി ആര്‍ ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോഷി തുമ്പാനം, അനില്‍കുമാര്‍, മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍