നാലാം തവണയും ഉജ്വല വിജയം: ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം
കല്‍പ്പറ്റ: ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്ക് മന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത്. തുടര്‍ച്ചയായി നാലുതവണ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നിന്നും ജയിച്ച ഐസി ബാലകൃഷ്ണന്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന ആളെന്ന നിലയില്‍ പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പിലേക്ക് പരിഗണിക്കണമെന്നാവശ്യമാണ് ഉയരുന്നത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഏറ്റവുമധികം ആളുകളുള്ള ജില്ലയെന്ന നിലയില്‍ ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വകുപ്പിന്റെ ചുമതല ജില്ലയ്ക്ക് തന്നെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. നേരത്തെ കോണ്‍ഗ്രസിലെ പി കെ ജയലക്ഷ്മിയും, സി പി എമ്മിലെ ഒ ആര്‍ കേളുവും ജില്ലയില്‍ നിന്നും പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായിട്ടുണ്ട്. 2011, 2016, 2021, 2026 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചു കൊണ്ടാണ് ഐസി ബാലകൃഷ്ണന്‍ ബത്തേരിയില്‍ നിന്നും വിജയിച്ചത്. യു ഡി എഫ് സംസ്ഥാനത്ത് ശക്തമായ തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പുകളില്‍ പോലും ഐസി ബാലകൃഷ്ണന്റെ ഭൂരിപക്ഷം വര്‍ധിക്കുന്നതാണ് കണ്ടത്. ആദിവാസി വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ലയില്‍ ഗോത്രസമൂഹം നിരവധിയായ പ്രതിസന്ധികളാണ് അഭിമുഖീകരിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ അവരുടെ വിവിധങ്ങളായ വിഷയങ്ങള്‍ അറിയുന്ന ജനപ്രതിനിധി എന്ന നിലയില്‍ ഐസിയുടെ മന്ത്രിസ്ഥാനം കൊണ്ട് സാധിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഈ ആവശ്യവുമായി രംഗത്ത് വന്നത്. സംസ്ഥാനത്ത് തന്നെ നാലു തവണ തുടര്‍ച്ചയായി ഭൂരിപക്ഷമുയര്‍ത്തി ജയിച്ച എം എല്‍ എമാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണെന്നും, ഒന്നര പതിറ്റാണ്ടുകാലത്തെ അനുഭവസമ്പത്തുമായി നാലാം തവണയും നിയമസഭയിലെത്തിയ ഐസി ബാലകൃഷ്ണന്‍ വി ഡി സതീശന്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറയുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
