ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി തട്ടിപ്പ്; പണം തട്ടി മുങ്ങിയയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി കല്‍പ്പറ്റ പോലീസ്
കല്‍പ്പറ്റ: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വില്‍പ്പനക്കാരിയില്‍ നിന്ന് പണം തട്ടിയെടുത്ത് മുങ്ങിയയാളെ ജില്ല വിടും മുമ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി കല്‍പ്പറ്റ പോലീസ്. കോഴിക്കോട്, കുറ്റിക്കാട്ടൂര്‍ സ്വദേശി അബ്ബാസ് അലി(48)യെയാണ് കല്‍പ്പറ്റ എസ്.ഐ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കല്‍പ്പറ്റ ബീവറേജിന് സമീപം ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്ന വില്‍പ്പനക്കാരിയെ കബളിപ്പിച്ച് 5000 രൂപ കരസ്ഥമാക്കി സ്‌കൂട്ടറില്‍ ജില്ല വിടാന്‍ ശ്രമിക്കവേ ലക്കിടിയില്‍ നിന്ന് പിടിക്കുകയായിരുന്നു.
12.05.2026 തീയതി ഉച്ചയോടെയാണ് സംഭവം. ലോട്ടറി ടിക്കറ്റിന്റെ അഞ്ചാമത്തെ അക്കം ചുരണ്ടി മാറ്റി മറ്റൊരു അക്കം ഒട്ടിച്ചുവെച്ചായിരുന്നു തട്ടിപ്പ്. 5000 രൂപ സമ്മാനാര്‍ഹമായ ടിക്കറ്റായി കാണിച്ചാണ് പണം തട്ടിയെടുത്തത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ വിമല്‍ ചന്ദ്രന്‍ , ഒ.എം സൈദ, സിവില്‍ പോലീസ് ഓഫിസര്‍മാരായ ജെറിന്‍ കെ. ജോണി, എം.ആര്‍. അനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
