റോഡില്‍ ഇന്ധനം പരന്നൊഴുകി വീണ്ടും അപകടം; ഇന്നും ബൈക്ക് യാത്രികന് പരിക്കേറ്റു; ഒരാഴ്ചയ്ക്കിടെ അപകടത്തില്‍പ്പെട്ടത് എട്ട് വാഹനങ്ങള്‍
മാനന്തവാടി: കല്‍പ്പറ്റ മാനന്തവാടി റോഡിലെ പായോടില്‍ ഡീസലും ഓയിലും പരന്നൊഴുകി യാത്രികര്‍ അപകടത്തില്‍പെടുന്നത് സ്ഥിരം സംഭവമാകുന്നു. ഇന്നും ബൈക്ക് യാത്രികന്‍ ഓയിലില്‍ തെന്നി വീണു. ചെറുകാട്ടൂര്‍ സ്വദേശി ശ്യാം പ്രസാദാണ് അപകടത്തില്‍പ്പെട്ടത്. ഇദ്ദേഹത്തിന്റെ കൈക്കും, കാലിനും പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ 10.20ന് മാനന്തവാടി നഗരസഭ ബസ് സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെട്ട ചേര്‍ത്തല ഡിപ്പോയുടെ സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ നിന്നുള്ള ഇന്ധനടാങ്ക് കവിഞ്ഞാണ് സിവില്‍ സപ്ലൈസ് പമ്പിന്റെ മുന്നിലും, പായോടിലും ഡീസല്‍ പരന്നത്.
അടുത്തിടെ പുറത്തിറക്കിയ ഈ പുറക്കിയ പ്രീമിയം ബസ്സാണിത്. ഈ ബസ്സിന്റെ ഇന്ധന ടാങ്കിന്റെ ലോക്ക് തകരാറാണ്. ഇന്ധനം റോഡിലേക്ക് പരക്കുന്ന കാര്യം കൂളിവയലില്‍ എത്തിയപ്പോള്‍ പനമരം ഭാഗത്തേക്ക് പോകുന്ന മറ്റൊരു കെ.എസ്ആര്‍.ടി.സി. ബസ്സിലെ െ്രെഡവറാണ് ഈ ബസ്സില്‍ ഉള്ളവരെ അറിയിച്ചത്. തുടര്‍ന്ന് െ്രെഡവറും കണ്ടക്ടറും ഇറങ്ങി ഇന്ധന ടാങ്കിന്റെ അടപ്പ് കടലാസ് വെച്ച് ഉപ്പിച്ചാണ് പിന്നീട് യാത്ര തുടര്‍ന്നത്.
സംഭവത്തെ തുടര്‍ന്ന് അഗ്‌നി രക്ഷാ
സേനാംഗങ്ങളെത്തി പതിവ് പോലെ റോഡ് ഗതാഗതയോഗ്യമാക്കി.
പലപ്പോഴും രാവിലെ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്നാണ് ഇന്ധനം റോഡിലേക്ക് കവിഞ്ഞൊഴുകുന്നെന്നാണ് ആരോപണം. ഒരാഴ്ചക്കിടെ എട്ട് ഇരുചക്ര വാഹനങ്ങളാണ് ഇവിടെ മാത്രം അപകടത്തില്‍പ്പെട്ടത്.
അനാസ്ഥ തുടര്‍ക്കഥയായതോടെ
എടവക ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനോദ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ മെയ് 1ന് കെ എസ് ആര്‍ ടി സി അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ വേണ്ട നടപടി സ്വീകരിച്ചതായി അറിയിച്ചെങ്കിലും ഇന്നും സമാന സംഭവമുണ്ടായത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ സര്‍വ്വീസ് നടത്തുന്ന തിരുവനന്തപുരം ബസ്സില്‍ നിന്നുമാണ് മുന്‍പ് ഇന്ധനം ചോര്‍ന്നതെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ബസ് പരിശോധിക്കുകയും ടാങ്കിന്റെ അടപ്പിന്റെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പുതിയ അടപ്പ് വാങ്ങിയിട്ട് തകരാര്‍ പരിഹരിച്ചിരുന്നതായും കെ എസ് ആര്‍ ടി സി മാനന്തവാടി ഡിപ്പോ അധികൃതര്‍ പറഞ്ഞു. ഇന്ന് ചേര്‍ത്തല ഡിപ്പോയിലെ ബസ്സിലാണ് പ്രശ്‌നമുണ്ടായതെന്നും എത്രയും പെട്ടന്ന് ആയത് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അധികൃതര്‍ പറഞ്ഞു.
കൊടുംവളവില്‍ ബസുകള്‍ ഒടിക്കുമ്പോള്‍ ടാങ്കില്‍ നിന്നു ഡീസല്‍ പുറത്തേക്ക് ഒഴുകുകയാണ്. ഇത് റോഡിനെ അതീവ വഴുക്കലുള്ളതാക്കുന്നു.
വാഹനങ്ങള്‍ തെന്നിവീണ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതിനൊപ്പം വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിക്കുന്നുണ്ട്.
നാട്ടുകാര്‍ വിവരമറിയിക്കുമ്പോള്‍ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തി റോഡ് കഴുകി വൃത്തിയാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ പല ദിവസങ്ങളിലും പായോട്, പക്രന്തളം, തോണിച്ചാല്‍ എന്നിവിടങ്ങളില്‍ അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി റോഡ് വൃത്തിയാക്കി അപകടസാധ്യത ഒഴിവാക്കിയിരുന്നു.
ഇത്തരം വളവുകളിലൂടെ വാഹമോടിക്കുന്നവര്‍, പ്രത്യേകിച്ചും ഇരുചക്രവാഹന യാത്രികര്‍ പരമാവധി വേഗം കുറച്ച് സഞ്ചരിച്ചാല്‍ ഒരു പരിധി വരെ ഇത്തരത്തിലുള്ള അപകടമൊഴിവാക്കാവുന്നതാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
