കാത്തിരിപ്പിന് വിരാമം; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം:മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങളുടെ ആവര്‍ത്തനമായിരുന്നു ഇന്നലെയും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും നടത്തിയ ചര്‍ച്ചയില്‍ നേതൃത്വം ഒറ്റപേരിലേക്ക് എത്തിയെന്നാണ് സൂചന. പ്രഖ്യാപനത്തിന് മുന്‍പ് വരെ തീരുമാനം അതീവ രഹസ്യമാക്കി വെക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഘടകകക്ഷി എം എല്‍എമാരോടും തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഡിഎഫ് നേതൃയോഗം ഉച്ച തിരിഞ്ഞ് രണ്ട് മണിക്കും നിശ്ചയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കും. സോണിയാഗാന്ധിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രാഹുലും ഖര്‍ഗെയും അന്തിമതീരുമാനം കൈക്കൊള്ളുക എന്ന കാര്യം വ്യക്തമാണ്.
എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്ക് , അജയ് മാക്കന്‍ , കേരളത്തിന്റെ ചുമതലയുള്ള എ ഐ സിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരും തിരുവനന്തപുരത്ത് എത്തും. എംഎല്‍എമാരുടെ പിന്തുണ അനുസരിച്ച് കെ സി വേണുഗോപാലിനാണ് ഭൂരിപക്ഷം. അതേസമയം ലീഗിന്റെ സമ്മര്‍ദ്ദവും
സോഷ്യല്‍ മീഡിയ പിന്തുണയും സതീശന് അനുകൂലമാണ്. ഇത് രണ്ടുമല്ലാതെ സമവായ നീക്കത്തിനാണ് മുന്‍ഗണന എങ്കില്‍ രമേശ് ചെന്നിത്തലയാകും മുഖ്യമന്ത്രി പദത്തില്‍ എത്തുക. ഇക്കാര്യത്തില്‍ ഡല്‍ഹിയില്‍ എന്ത് ഫോര്‍മുലയാണ് തീരുമാനിച്ചത് എന്ന കാര്യത്തില്‍ ഇപ്പോഴും ആകാംക്ഷ തുടരുകയാണ്. ഘടകകക്ഷി എം എല്‍എമാരോടും തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
