വാഴയ്ക്ക് ഫംഗസ് ബാധ ആയിരത്തിലധികം നേന്ത്രവാഴകള്‍ നശിച്ചു;നഷ്ടപരിഹാരം ലഭിക്കാത്തത് ഇരുട്ടടിയെന്ന് കര്‍ഷകര്‍
മാനന്തവാടി: വിളവെടുപ്പിന് പാകമായ വാഴകള്‍ രോഗം ബാധിച്ച് കൂട്ടത്തോടെ ഒടിഞ്ഞു വീഴുന്നത് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകുന്നു. മാനന്തവാടി പടച്ചികുന്നില്‍ പേര്യ സ്വദേശിയായ പ്രേമനും മകന്‍ പ്രണവും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന രണ്ടരയേക്കറിലെ രണ്ടായിരത്തഞ്ഞൂറ് വാഴകളില്‍ ആയിരത്തിലധികം നേന്ത്രവാഴകളാണ് നശിച്ചത്. ആറു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറയുന്നു. നിലവിലെ നിയമമനുസരിച്ച് ഇത്തരം കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. കഷ്ടപ്പെട്ട് വളര്‍ത്തിയ കൃഷി കണ്‍മുന്നില്‍ നശിക്കുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ സഹായം ലഭിക്കാത്തതില്‍ കര്‍ഷകര്‍ വലിയ നിരാശയിലാണ്.
ആദ്യം വാഴയിലകള്‍ മഞ്ഞനിറമായി മാറുകയുംപിന്നീട് ഇലകള്‍ കരിഞ്ഞുണങ്ങുകയും വാഴത്തടകള്‍ പാതിയോടെ ഒടിഞ്ഞു വീഴുകയുമാണ് ചെയ്യുന്നത്.
കുലച്ച വാഴകള്‍ ഇത്തരത്തില്‍ നശിക്കുന്നത് കറിക്കായക്ക് പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നു.
ഒന്നര മാസം മുമ്പ് തുടങ്ങിയ രോഗബാധ തടയാന്‍ കൃഷി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. കൃഷിയിടത്തിലെ 1300ഓളം വാഴകള്‍ നിലവില്‍ പൂര്‍ണ്ണമായും ഒടിഞ്ഞു വീണ നിലയിലാണ്. ബാക്കിയുള്ളവ ഓരോ ദിവസവും നശിച്ചുകൊണ്ടിരിക്കുന്നു. കൃഷി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയെങ്കിലും രോഗം കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇത് ഫംഗസ് ബാധയാകാമെന്നാണ് പ്രാഥമിക നിഗമനം.
ലക്ഷങ്ങള്‍ കടമെടുത്തും പാട്ടത്തിനെടുത്തും തുടങ്ങിയ കൃഷി നശിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കര്‍ഷക കുടുംബം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
