നായ്ക്കട്ടിയില്‍ കൃഷിനാശം വരുത്തുന്ന കാട്ടാനകളെ തുരത്താന്‍ 'ഓപ്പറേഷന്‍' ആരംഭിച്ചു; കുങ്കിയാനകളും രംഗത്ത്
ബത്തേരി: വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനിലെ സുല്‍ത്താന്‍ ബത്തേരി റേഞ്ച് പരിധിയില്‍ ഉള്‍പ്പെട്ട നായ്ക്കട്ടി, മൂലവയല്‍, വെളുതൊണ്ടി പ്രദേശങ്ങളില്‍ ജനവാസമേഖലയിലിറങ്ങി കൃഷിനാശം വരുത്തുന്ന കാട്ടാനകളെ തുരത്താനുള്ള വനം വകുപ്പിന്റെ ദൗത്യം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് ആനകളെ വനത്തിനുള്ളിലേക്ക് തുരത്തി ഓടിക്കാനുള്ള നടപടികള്‍ തുടങ്ങിയത്.
കഴിഞ്ഞ ഒരാഴ്ചയായി സോളാര്‍ ഫെന്‍സിങ് തകര്‍ത്ത് കൃഷിയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന കാട്ടാനകളെ തുരത്തുകയാണ് മുഖ്യ ലക്ഷ്യം.
അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ നസ്‌ന ടി.ടി.യുടെ നിര്‍ദ്ദേശപ്രകാരം നായ്ക്കട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പ്രദീപ് കുമാറാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
മുത്തങ്ങ ആന ക്യാമ്പിലെ പ്രമുഖരായ പ്രമുഖ, ഉണ്ണികൃഷ്ണന്‍ എന്നീ രണ്ട് കുങ്കിയാനകളെയാണ് ദൗത്യത്തിനായി എത്തിച്ചിരിക്കുന്നത്.
നായ്ക്കട്ടി ഫോറസ്റ്റ് സ്‌റ്റേഷന്‍ സ്റ്റാഫ്, മുത്തങ്ങ ആന ക്യാമ്പ് ജീവനക്കാര്‍, പരിശീലനം ലഭിച്ച പാപ്പന്മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിലിനും ആനയെ തുരത്തുന്നതിനും രംഗത്തുള്ളത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രികാലങ്ങളില്‍ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങുന്നത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരുന്നു. വ്യാപകമായ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ട് വന്നത്.തുടര്‍ച്ചയായ രണ്ട് ദിവസം ദൗത്യം നീണ്ടുനില്‍ക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാട്ടാനകളെ ഉള്‍വനത്തിലേക്ക് മാറ്റുന്നത് വരെ നിരീക്ഷണം തുടരാനാണ് തീരുമാനം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
