ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികന്‍ പിടിയില്‍
അമ്പലവയല്‍: വയനാട്ടിലെ ധ്യാനകേന്ദ്രത്തില്‍ ധ്യാനം കൂടാനെത്തി റോഡരികില്‍ നിര്‍ത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച് സ്വന്തം നാടായ മലപ്പുറത്തേക്ക് മുങ്ങിയ വയോധികന്‍ പിടിയില്‍. എറണാകുളം, വാരാപുഴ, മണാലിപറമ്പില്‍ വീട്ടില്‍, എം.പി. സജീവ്(61) നെയാണ് അമ്പലവയല്‍ പോലീസ് 08.05.2026ന് മലപ്പുറം, ചുങ്കത്തറയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ വയനാട് ജില്ലയിലെ പുല്‍പ്പള്ളി, ബത്തേരി സ്‌റ്റേഷനുകളിലും, മലപ്പുറം ജില്ലയിലെ പൊന്നാനി, തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് സ്‌റ്റേഷനുകളിലും കളവ് കേസുകളില്‍ പ്രതിയാണ്. നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മറ്റു ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ചും പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
മെയ് ഒന്നിന് ഉച്ചയോടെയാണ് സംഭവം. വടുവന്‍ചാല്‍, വട്ടത്തുവയലിലെ ധ്യാനകേന്ദ്രത്തില്‍ രാവിലെ ആറു മണിയോടെയാണ് സജീവ് ധ്യാനം കൂടാനെത്തിയത്. ധ്യാനം തീരുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് ഇയാള്‍ പുറത്തിറങ്ങുകയും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഹീറോ ഗ്ലാമര്‍ ബൈക്ക് മോഷ്ടിച്ച് സ്വന്തം സ്ഥലത്തേക്ക് തിരികെ പോകുകയുമായിരുന്നു. ബാര്‍ബര്‍ ജോലി ചെയ്യുന്ന ഇയാള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ബൈക്ക് ഉപയോഗിച്ച് വരുകയായിരുന്നു. ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സബ് ഇന്‍സ്‌പെക്ടര്‍ എം.എം വിനീത് കുമാര്‍, എ.എസ്.ഐ എം.കെ. സനല്‍, എസ്.സി.പി.ഒ പ്രഭാകരന്‍, സി.പി.ഒമാരായ എസ്. നിധിന്‍, മുഹമ്മദ് അന്‍സാരി, അഖില്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
