ബൂത്തുകള്‍ സജ്ജം; വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍
കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് വയനാട് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ ഏട്ട് മുതല്‍ ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നും പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉച്ചയോടെ പ്രത്യേക വാഹനങ്ങളില്‍ ബൂത്തുകളിലെത്തി ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. നാളെ (ഡിസംബര്‍ 11) രാവിലെ ആറിന് പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ ബൂത്തുകളില്‍ മോക്ക് പോള്‍ നടത്തുകയും തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റ് സീല്‍ ചെയ്ത് ഏഴ് മുതല്‍ വോട്ടിങ് തുടങ്ങുകയും ചെയ്യും.
കമ്മീഷനിങ് കഴിഞ്ഞ് വിതരണ കേന്ദ്രങ്ങളിലെ സ്!ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് പുറത്തെടുത്തത്. തുടര്‍ന്ന് ഓരോ ബൂത്തുകളിലേക്കും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മെഷീനുകള്‍, മറ്റ് സാമഗ്രികള്‍ എന്നിവ കൈമാറി. പഞ്ചായത്ത് തലത്തിലുള്ള ബൂത്തുകളില്‍ മൂന്ന് ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണുള്ളത്. നഗരസഭകളില്‍ ഒരു ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റുമായിരിക്കും ഉണ്ടാവുക. വോട്ടര്‍മാര്‍ക്ക് രാവിലെ ഏഴ് മുതല്‍ വോട്ട് രേഖപ്പെടുത്താം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖ ബൂത്തിലെത്തുമ്പോള്‍ കൈയിലുണ്ടാവണം. പ്രിസൈഡിങ് ഓഫീസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരോ ബൂത്തിലുമുള്ളത്. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടറുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ വിവരങ്ങളും പരിശോധിക്കും. രണ്ടാം പോളിങ് ഉദ്യോഗസ്ഥന്‍ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്റ്ററില്‍ സമ്മതിദായകന്റെ ഒപ്പ് രേഖപ്പെടുത്തി വോട്ട് ചെയ്യാന്‍ സ്ലിപ് നല്‍കും. വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥന് സ്ലിപ് കൈമാറുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ മെഷിന്‍ സജ്ജമാക്കും.
വോട്ട് രേഖപ്പെടുത്താന്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റില്‍ എത്തിയ ശേഷം ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണ്‍ അമര്‍ത്തണം. ഈ സമയം ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയും. മൂന്ന് വോട്ടുകളും രേഖപ്പെടുത്തി കഴിയുമ്പോള്‍ നീണ്ട ബീപ് ശബ്ദം കേള്‍ക്കും. ഇതോടെ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാവും. ഗ്രാമബ്ലോക്ക്ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലായിരിക്കും മെഷീനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് വോട്ടുകളും ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയ ശേഷം എന്‍ഡ് ബട്ടണ്‍ അമര്‍ത്താവുന്നതാണ്. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ ഏറ്റവും അവസാനമായിട്ടാണ് എന്‍ഡ് ബട്ടണുള്ളത്. ഇതില്‍ അമര്‍ത്തുന്നതോടെ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാവുകയും നീണ്ട ബീപ് ശബ്ദം കേള്‍ക്കുകയും ചെയ്യും.
വൈകിട്ട് ആറ് വരെയാണ് വോട്ടിങ് സമയം. ആറിന് പോളിങ് ബൂത്തിലെ ക്യൂവില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും. വൈകിട്ട് ആറ് മണിക്ക് ക്യൂവിലുള്ളവര്‍ക്ക് പ്രിസൈഡിങ് ഓഫീസര്‍ ടോക്കണ്‍ നല്‍കും. ഏറ്റവും അവസാനം നില്‍ക്കുന്നയാളിന് ആദ്യത്തെ ടോക്കണ്‍ എന്ന ക്രമത്തിലായിരിക്കും നല്‍കുക. വോട്ടിങ് പൂര്‍ത്തിയായ ശേഷം പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥര്‍ ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റും വേര്‍പ്പെടുത്തി സീല്‍ ചെയ്ത് പ്രത്യേക വാഹനങ്ങളില്‍ സ്വീകരണ കേന്ദ്രങ്ങളിലെത്തിക്കും. സ്വീകരണ കേന്ദ്രത്തിലെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കുന്ന വോട്ടിങ് മെഷീനുകള്‍ ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ ദിവസമാണ് പുറത്തെടുക്കുക.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
