ഒടുവില്‍ പുലി കൂട്ടില്‍ കുടുങ്ങി.

ബത്തേരി: ചീരാലില്‍ ദിവസങ്ങളായി ജനങ്ങളുടെ സ്വരൈ്യം കെടുത്തിയ പുലി ഒടുവില്‍ കൂട്ടില്‍ കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നാല് കൂടുകളാണ് വനം വകുപ്പ് ചീരാലിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്നത്. ഇന്നലെ പുലര്‍ച്ചെയും ചീരാല്‍ ടൗണില്‍ പുലിയെത്തിയിരുന്നു. ചീരാല്‍ മേഖലയില്‍ മാസങ്ങളായി പുലിയുടെ ശല്യമുണ്ട്. നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് പുലി കൊലപ്പെടുത്തിയത്. തിങ്കള്‍ പുലര്‍ച്ചെ നാലോടെയാണ് ടൗണിനോട് ചേര്‍ന്നുള്ള പുളിവേലില്‍ ബിജുവിന്റെ വീട്ടുമുറ്റത്ത് പുലിയെത്തിയത്. ലൈറ്റിട്ടപ്പോള്‍ പുലി ഓടിമറഞ്ഞെന്ന് വീട്ടുകാര്‍ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ഇവിടെ പരിശോധന നടത്തുകയും കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
ചീരാലില്‍ കരടിയുടെയും സാന്നിധ്യമുണ്ടായിരുന്നു. കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനെ പിടികൂടാനായിട്ടില്ല. ഒരു പുലിയെ നമ്പ്യാര്‍കുന്ന് ഭാഗത്തു നിന്ന് മുന്‍പ് പിടികൂടിയിരുന്നു. പക്ഷേ പിന്നീടും പലയിടങ്ങളിലും പുലിയുടെ സാന്നിധ്യവും ആക്രമണവുമുണ്ടായി. ഹൈസ്‌കൂളിന് സമീപത്തെ സ്വകാര്യ തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിമാറ്റാത്തതാണ് പുലിയും കരടിയും അടക്കമുള്ള വന്യമൃഗങ്ങള്‍ പ്രദേശത്ത് താവളമാക്കുന്നതെന്ന് നാട്ടുകാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍