കൊഴിഞ്ഞുപോക്ക് തടയാന്‍ കര്‍മ്മപദ്ധതി സ്‌കൂളിലെത്തണം എല്ലാവരും, കൂടെയുണ്ട് നാടൊന്നാകെ
കല്‍പ്പറ്റ: സ്‌കൂളുകളില്‍ നിന്നും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ലാഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത് സംയുക്ത സഹകരണത്തോടെ കര്‍മ്മ പദ്ധതി നടപ്പാക്കുന്നു. സ്‌കൂളിലെത്തണം എല്ലാവരും കൂടെയുണ്ട് നാടൊന്നാകെ എന്ന സന്ദേശത്തോടെ എല്ലാ കുട്ടികളെയും സ്‌കൂളിലെത്തിക്കുക ലക്ഷ്യമിട്ടാണ് വിവിധ വകുപ്പുകള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് യോഗത്തില്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.
ജില്ലയിലെ ആകെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 20 ശതമാനം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളവരാണ്. പഠനം പാതിവഴിയില്‍ നിര്‍ത്തി കൊഴിഞ്ഞുപോകുന്നവരില്‍ നാലില്‍ മൂന്ന് പേരും പട്ടികവര്‍ഗ്ഗക്കാരാണെന്ന കണക്ക് അടിസ്ഥാനമാക്കിയാണ് പട്ടികവര്‍ഗ്ഗ വിഭാഗത്തിന് പ്രഥമ പരിഗണന നല്‍കി കര്‍മ്മപദ്ധതി തയ്യാറാക്കുന്നത്. 2025 അധ്യയന വര്‍ഷത്തില്‍ ജൂലൈയില്‍ 50 ശതമാനത്തില്‍ താഴെ ദിവസങ്ങള്‍ സ്‌കൂളിലെത്തിയ കുട്ടികളുടെ എണ്ണം 618 ആയിരുന്നു. ഓഗസ്റ്റിലെ റിപ്പോര്‍ട്ട് പ്രകാരം 50 ശതമാനത്തില്‍ താഴെ ഹാജരുള്ളവര്‍ 434 വരായി കുറഞ്ഞു.
വ്യക്തമായ കാരണമില്ലാതെ സ്‌കൂളിലെത്താത്ത വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ സ്‌കൂളുകളില്‍ രേഖപ്പെടുത്തി പ്രത്യേക ഡ്രോപ്പ് ഔട്ട് രജിസ്റ്റര്‍ സൂക്ഷിക്കുകയും കര്‍മ്മപദ്ധതിയിലൂടെ വിവിധ വകുപ്പുകള്‍ ഡ്രോപ്പ് ഔട്ട് രജിസ്റ്റര്‍ അവലോകനം ചെയ്യും. വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ഉറപ്പാക്കാന്‍ നോഡല്‍ അധ്യാപകരുടെ നിയമനം, മൂന്ന് ദിവസത്തില്‍ കൂടുതല്‍ സ്‌കൂളുകളിലെത്താത്തവരുടെ വീടുകളില്‍ അധ്യാപകര്‍, പിടിഎ പ്രതിനിധികള്‍, െ്രെടബല്‍ പ്രൊമോട്ടര്‍മാര്‍ എന്നിവരുടെ സംയുക്ത സന്ദര്‍ശനവും പദ്ധതിയിലുടെ ഉറപ്പുവരുത്തും. ഒരോ വിദ്യാലയത്തിനും ഒരു പ്രൊമോട്ടര്‍ക്ക് വ്യക്തിഗത ഏകോപന ചുമതലയും നല്‍കും.
സ്‌കൂളില്‍ എത്താത്ത ഓരോ കുട്ടിയുടെയും വിവരങ്ങള്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സമയബന്ധിതമായി പഠിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കും. കുടുംബങ്ങളില്‍ വിവിധ ബുദ്ധിമുട്ടുകളാല്‍ പഠനം തുടരാന്‍ പ്രയാസപ്പെടുന്ന കുട്ടികളെ പ്രീപോസ്റ്റ് എം.ആര്‍.എസ് ഹോസ്റ്റലുകളിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കും. സമൂഹത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഉന്നതികള്‍ കേന്ദ്രീകരിച്ച് വീഡിയോ പ്രചാരണം നടത്തും. പ്രത്യേക ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് പട്ടികവര്‍ഗ്ഗ വികസന വകുപ്പിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കും. സ്‌കൂള്‍തദ്ദേശസ്വയംഭരണ താലൂക്ക്ജില്ലാതലത്തില്‍ അവലോകന സമിതികള്‍ പ്രവര്‍ത്തിക്കും. പത്താം ക്ലാസ് വിജയിച്ച് തുടര്‍ പഠനത്തിന്അപേക്ഷ നല്‍കാത്തവര്‍, ഹയര്‍സെക്കന്‍ഡറി പ്രവേശനം ലഭിച്ചിട്ടും പോകാത്ത വിദ്യാര്‍ത്ഥികളുടെ കാര്യത്തിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
നടത്തുന്നത് കഠിനപ്രയത്‌നം, ഏറെയുണ്ട് മുന്നോട്ട്
കുട്ടികളെ സ്ഥിരമായി സ്‌കൂളിലെത്തിക്കാന്‍ ജില്ലാഭരണ കൂടവും വിവിധ വകുപ്പുകള്‍ കഠിനപ്രയത്‌നമാണ് നടത്തുന്നതെന്നും ശ്രമങ്ങള്‍ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷ്. പട്ടികവര്‍ഗ്ഗ മേഖലയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് കൂടുതല്‍ ബോധവത്കരണം നല്‍കണം. കായിക മേഖലയില്‍ അഭിരുചിയുള്ള വിദ്യാര്‍ത്ഥികളെ അത്തരം വിനോദങ്ങളിലൂടെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കണം.
കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ അധ്യാപകര്‍ക്ക് വലിയ പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥികളോട് സഹാനുഭൂതിയോടെയും വിവേചന രഹിതമായും പെരുമാറണം. ജില്ല മറ്റ് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ കാര്‍ഷിക വിളവെടുപ്പ് സമയങ്ങളില്‍ കുട്ടികള്‍ സ്‌കൂളിലെത്തുന്നത് ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു. സബ് കളക്ടര്‍ അതുല്‍ സാഗര്‍, അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, വിവിധ വകുപ്പ് ജില്ലാതല മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
