മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസിലെ പോര്; പ്രശ്‌നപരിഹാരത്തിന് കെപിസിസി; 15ന് ചര്‍ച്ച നടത്തുമെന്ന് സൂചന

മുള്ളന്‍കൊല്ലി: പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ മുള്ളന്‍കൊല്ലിയിലെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ തര്‍ക്കം പാര്‍ട്ടി നേതൃത്വത്തിന് തലവേദനയാകുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കമ്മിറ്റിയില്‍ പോലും ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് ഡി സി സി നേതാക്കളുടെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാതെ വന്നതോടെ കഴിഞ്ഞ മാസം കെ പി സി സി ഭാരവാഹികളായ പി എം നിയാസ്, ജമീല ആലിപ്പറ്റ എന്നിവരുടെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലിയിലെ നേതാക്കളെയും ജനപ്രതിനിധികളെയും വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും അതിലും പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഡി സി സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും നേതാക്കളെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പ്രശ്‌നം ഏതുവിധേനയും പരിഹരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഞായറാഴ്ച ഡി സി സി യോഗം തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. ഈ മാസം 15ന് കെ പി സി സി പ്രസിഡന്റ് ജില്ലയിലെത്തുമ്പോള്‍ മുള്ളന്‍കൊല്ലിയിലെ വിഷയം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ജില്ലയില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ തന്നെ നേതാക്കളും പ്രവര്‍ത്തകര്‍ക്കുമിടയില്‍ തര്‍ക്കം കയ്യേറ്റം വരെയെത്തിയതോടെ ഈ മാസം തന്നെ പ്രശ്‌നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. ഡി സി സി പ്രസിഡന്റ് ഉള്‍പ്പെടെയുണ്ടായിരുന്ന യോഗത്തില്‍ അനാവശ്യമായി പ്രശ്‌നമുണ്ടാക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. പ്രശ്‌നം പരിഹരിക്കാതെ യോഗം ചേര്‍ന്നതാണ് പാടിച്ചിറയിലെ യോഗത്തിലുണ്ടായ സംഘര്‍ഷമെന്നാണ് ആരോപിക്കുന്നത്. മൂന്നോളം ഡി സി സി ഭാരവാഹികളും, ഒരു ബ്ലോക്ക് പ്രസിഡന്റും ഉള്‍പ്പെടെ നേതാക്കളുള്ള പഞ്ചായത്ത് കൂടിയാണിത്. പ്രശ്‌നം പരിഹരിക്കേണ്ട ഈ നേതാക്കളും ഇരുചേരികളിലും ചേര്‍ന്നതോടെ കെ പി സി സി തന്നെ ഇടപെട്ടാലെ നിലവിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനാവൂ എന്ന വിലയിരുത്തലിലാണ് ജില്ലാനേതൃത്വം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍