മുണ്ടക്കൈ മേഖലയിലും ചൂരല്‍മലയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാര്‍

കല്‍പ്പറ്റ: മുണ്ടക്കൈയിലും ചൂരല്‍മലയിലും മഴ ശക്തമായതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോഗസ്ഥരേയും നാട്ടുകാര്‍ തടഞ്ഞു. ഉരുള്‍പൊട്ടല്‍ ധനസഹായവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ധനസഹായം വിതരണം ചെയ്തതില്‍ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഇവരേയും നാട്ടുകാര്‍ തടഞ്ഞു. ഇതോടെ വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സ്ഥലത്ത് നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്.പുനരധിവാസത്തിലെ പിഴ, സുരക്ഷിത സ്ഥാനങ്ങളെ കുറിച്ച് തര്‍ക്കം ഇവയാണ് നാട്ടുകാര്‍ പറയുന്ന വിഷയങ്ങള്‍. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് യാതൊരു തരത്തിലുള്ള സഹായവും ലഭിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
നിലവില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മണ്ണൊഴുകി വരുന്നത് മൂലമാണ് ചളിവെള്ളം പുഴയിലൂടെ എത്തുന്നതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ള തൊഴിലാളികളെ സ്ഥലത്ത് നിന്ന് മാറ്റി. കനത്തമഴയാണ് പെയ്തതെന്നും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും ഇക്കരയെത്തിയ തൊഴിലാളികളും പറഞ്ഞു.
മുണ്ടക്കൈ മേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ടെന്ന് നാട്ടുകാരാണ് പറഞ്ഞത്. മേഖലയില്‍ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറഞ്ഞത്. കനത്ത മഴയില്‍ പുന്ന പുഴയില്‍ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡില്‍ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പരിശോധിച്ചത്. മുണ്ടക്കൈ വനമേഖലയില്‍ നൂറു മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. നിലവില്‍ ചൂരല്‍മരയില്‍ ശക്തമായ മഴ തുടരുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍