ബേഗൂര്‍ പിഎച്ച്സി ഡോക്ടറെ പിരിച്ചുവിട്ടു; നടപടി കുട്ടികള്‍ക്ക് വാക്സിന്‍ നിഷേധിക്കുകയും അമ്മമാരെ അപമാനിക്കുകയും ചെയ്തതിന്; വാര്‍ത്ത പുറത്ത് വിട്ടത് ഓപ്പണ്‍ ന്യൂസര്‍
തലച്ചോര്‍ സംബന്ധമായ അസുഖങ്ങളാല്‍ വൈകല്യമുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ നിഷേധിക്കുകയും അമ്മമാരെ അപമാനിച്ചതുമായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ബേഗൂര്‍ പിഎച്ച്സിയിലെ ഡ്യൂട്ടി ഡോക്ടര്‍ ശിവദാസനെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോലിയില്‍ ന്ിന്നും പിരിച്ചുവിട്ടു.പരാതി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഡോക്ടര്‍ വീഴ്ചവരുത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡിഎംഒ ഡോ ജിതേഷ് അറിയിച്ചു.തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കരാര്‍ ഡോക്ടര്‍ക്കെതിരെയാണ് ഇന്നലെ നാലോളം അമ്മമാര്‍ പരാതിയുമായി രംഗത്ത് വന്നത്. തലച്ചോര്‍ സംബന്ധമായി രോഗങ്ങളാല്‍ അംഗവൈകല്യം സംഭവിച്ച നാല് കുട്ടികളുടെ അമ്മമാരായ കല്ലാച്ചി നരിപ്പറ്റ സ്വദേശിനി സബിത, കൊടുവള്ളി സ്വദേശിനി അശ്വതി, കതിരൂര്‍ സ്വദേശിനി സോണി, ചൊക്ലി സ്വദേശിനി ഷിജിന എന്നിവരാണ് ബേഗൂര്‍ പിഎച്ച്സി മെഡിക്കല്‍ ഓഫീസറിന് പരാതി നല്‍കിയത്. അസുഖബാധിതരായ തങ്ങളുടെ കുട്ടികളെ ചികിത്സിപ്പിക്കുന്നതിനായി തിരുനെല്ലിയിലെ വൈദ്യരുടെ അടുത്ത് ചികിത്സക്കായെത്തിയ ഇവര്‍ കാട്ടിക്കുളത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
തുടര്‍ന്ന് ഇന്നലെ കുട്ടികള്‍ക്ക് റുബെല്ല മീസില്‍സ് വാക്സിനേഷന്‍ എടുക്കുന്നതിനായി കുട്ടികളേയും കൊണ്ട് ബേഗൂര്‍ പിഎച്ച്സിയില്‍ പോയപ്പോഴാണ് ഡ്യൂട്ടി ഡോക്ടറായ ശിവദാസന്‍ ഇവരെ അപമാനിച്ചതായി പരാതിയുള്ളത്. വാക്സിനേഷന്റെ കാര്യം പറഞ്ഞപ്പോള്‍ ഡോക്ടര്‍ കളിയാക്കുകയും 'ഈ കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആവശ്യമില്ലെന്നും, ഇവര്‍ വിവാഹിതരാകാന്‍ സാധ്യതയില്ലാത്തതുകൊണ്ട് വാക്സിനേഷന്‍ എടുക്കേണ്ട കാര്യമില്ലെന്നും' പറഞ്ഞു. കൂടാതെ പൊതുജനമധ്യത്തില്‍വെച്ച് തങ്ങളുെട കുട്ടികളുടെ അംഗവൈകല്യത്തെകുറിച്ച് വളരെ മോശമായി പരിഹസിക്കുകയും മാനസികമായി തങ്ങളെ പീഡിപ്പിക്കുകയും ചെയ്തതായി അമ്മമാരുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തിയതില്‍ ജില്ലാ ആരോഗ്യവകുപ്പിന് ഡോക്ടറുടെ ഭാഗത്തുനിന്നും വന്ന വീഴ്ച മനസ്സിലാകുകയും അതിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുകയുമാണുണ്ടായത്. ഡോക്ടര്‍ക്കെതിരെ തുര്‍ അന്വേഷണം നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും ഡിഎംഒ ഡോ. ജിതേഷ് അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍