വയനാട് തുരങ്ക പാത ഉപേക്ഷിച്ച് ആശുപത്രികള്‍ പണിയണം: പോരാട്ടം

കല്‍പ്പറ്റ: വയനാട് തുരങ്ക പാത ഉപേക്ഷിക്കണമെന്നും, ആ തുക ഉപയോഗിച്ച് ജില്ലയിലെ താലൂക്ക് ആശുപത്രികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളാക്കി വയനാടിന് ആധുനിക ചികിത്സാ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി പോരാട്ടം സംഘടന രംഗത്ത്. വയനാട് തുരങ്ക പാതക്ക് അന്തിമ അനുമതി ലഭിച്ചു എന്ന വാര്‍ത്ത ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും, തുരങ്ക പാതക്കെതിരായ വിമര്‍ശനങ്ങളെ കേവല പരിസ്ഥിതിവാദം എന്ന മുദ്രകുത്തി ഒതുക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്നും, എന്നാല്‍ പരിസ്ഥിതിവാദം മാത്രമല്ല പ്രായോഗികവും,സാമ്പത്തികവും, സാമൂഹ്യവുമായ ഘടകങ്ങള്‍ ഇതിലുണ്ടെന്നും പോരാട്ടം സംസ്ഥാന കൗണ്‍സില്‍ പ്രസ്താവനയിലൂടെ അറിയിച്ചു. നിലവില്‍ രണ്ട് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ പുത്തുമല ,ചൂരല്‍മലകള്‍ക്കടിയിലൂടെയാണ് ഈ തുരങ്ക പാത പണിയുന്നത്. പരിസ്ഥിതി ആഘാതം പരിഗണിക്കുക തന്നെ വേണം. സമതലങ്ങളിലെ ദേശീയ പാതകള്‍ പോലും അപകടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ ചെങ്കുത്തായ മലമുകളിലേക്ക് മല തുരന്ന് വരുന്ന പാത ഭാവിയില്‍ അപകടമുണ്ടാക്കില്ലെന്ന് എങ്ങിനെ കരുതുമെന്നും ഗാഡ്ഗില്‍ ഉള്‍പ്പെടെ പല വിദഗ്ദരും ഈ പാത അപകടം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പോരാട്ടം സംഘടന പറഞ്ഞു. പ്രസ്താവനയിലെ മറ്റ് വിശദാംശങ്ങള്‍: മാനന്തവാടി ഉള്‍പ്പെടെ വയനാടിന്റെ വിവിധി ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ കല്‍പ്പറ്റ വഴി മേപ്പാടി പോയി, അവിടെ നിന്ന് കള്ളാടി പോയി തുരങ്കത്തിലൂടെ ആനക്കാം പൊയില്‍ ചെന്നിറങ്ങി അവിടെ നിന്നും കോഴിക്കോട്ടേക്ക് പോകണം. ഇത് ദൂരത്തിലും സമയത്തിലും ലാഭം തരുന്നില്ല. 3. വയനാട്ടുകാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്താന്‍ വേണ്ടി കോഴിക്കോട് വേഗം എത്താന്‍ വേണ്ടി എന്ന വാദമാണല്ലോ ഒന്നാം സ്ഥാനത്തുള്ളത്. അങ്ങനെയെങ്കില്‍ ഈ 2200 കോടി രൂപ വയനാട്ടിലെ 3 താലൂക്ക് (മാനന്തവാടി, ബത്തേരി ,വൈത്തിരി )ആശുപത്രികളെ ആധുനിക സൗകരങ്ങള്‍ ഉള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളായി ഉയര്‍ത്തുന്നതിന് തുക വിഭജിച്ച് ഉപയോഗിക്കാവുന്നതാണ്. അതിന്റെ ഗുണവശങ്ങള്‍ പലതാണ്. കേന്ദ്രീകൃതമായ ഒരു മെഡിക്കല്‍ കോളേജ് സങ്കല്‍പ്പത്തില്‍ നിന്ന് മാറി വികേന്ദ്രീകൃതമായ ആധുനിക ചികിത്സ വയനാട്ടുകാര്‍ക്ക് ഉറപ്പാക്കാന്‍ കഴിയും. വയനാട്ടിനകത്ത് തന്നെ വളരെ ദൂരക്കുറവില്‍ ആധുനിക ചികിത്സ ലഭ്യമാവും. ഇങ്ങനെ ഏതടിസ്ഥാനത്തില്‍ ചിന്തിച്ചാലും വേണ്ടത് തുരങ്ക പാതയല്ല. വയനാട് മെഡിക്കല്‍ കോളേജിന് ബജറ്റില്‍ ഒന്നരക്കോടിയും തുരങ്ക പാതക്ക് 2200 കോടി രൂപയും അനുവദിച്ചതിനെ താരതമ്യം ചെയ്താല്‍ ജനക്ഷേമമാണോ നിര്‍മ്മാണക്കരാര്‍ താത്പര്യങ്ങളാണോ ഇതിന് പിന്നിലുള്ളത് എന്ന കാര്യം ആര്‍ക്കും മനസിലാകും. ആരോഗ്യ ചികിത്സാ രംഗത്ത് ഏറെ പ്രയാസമനുഭവിക്കുന്ന വയനാട്ടുകാര്‍ക്ക് വയനാട്ടില്‍ തന്നെ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെടാന്‍ ജനങ്ങള്‍ തയ്യാറാകണം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
ghjqqz