ആശൈകണ്ണന്റെ കൊലപാതകം: തെളിവെടുപ്പ് നടത്തി; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ദൃശ്യം സിനിമ അനുകരണത്തിലൂടെ ഏറെ കുപ്രസിദ്ധി നേടിയ തോണിച്ചാല്‍ പയിങ്ങാട്ടിരി ആശൈകണ്ണന്‍ കൊലപാതകകേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മകനും ഒന്നാം പ്രതിയുമായ അരുണ്‍ പാണ്ടിയേയും, രണ്ടാംപ്രതി അര്‍ജുനേയുമാണ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിന് ശേഷം കുഴിച്ചുമൂടാനുപയോഗിച്ച പാരയും, മണ്‍വെട്ടിയും അരുണ്‍ ജോലിചെയ്തിരുന്ന ഗുജറിയില്‍ നിന്നും കണ്ടെടുത്തു. മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യ, സിഐ പികെ മണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ പ്രതികളെ തോണിച്ചാല്‍ പയിങ്ങാട്ടിരിയിലെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല ചെയ്യുന്നതിന് മുമ്പ് അര്‍ജുനും ആശൈകണ്ണനും മദ്യപിച്ചിരുന്ന സ്ഥലവും, താന്‍ പൈപ്പുകൊണ്ട് പിന്നില്‍ നിന്നും അച്ഛനെ അടിച്ചുവീഴ്ത്തിയതുമെല്ലാം അരുണ്‍പാണ്ടി വ്യക്തമായിതന്നെ പോലീസിനോട് വിവരിച്ചു. ആദ്യഅടിയില്‍തന്നെ പതറിപ്പോയ ആശൈകണ്ണന്‍ തുടര്‍ന്ന് വിഭ്രാന്തിയില്‍ തൊട്ടടുത്തുള്ള മുറിയിലേക്ക് പോയെന്നും അവിടെവെച്ചും താന്‍ പൈപ്പുകൊണ്ട് അടിച്ചെന്നും അരുണ്‍ പറഞ്ഞു. പിന്നീട് തൊട്ടടുത്തുണ്ടായിരുന്ന അര്‍ജുന്റെ ഉടുമുണ്ട് വലിച്ചഴിച്ച് ആശൈകണ്ണന്‍രെ കഴുത്തില്‍ മുറുക്കി മരണമുറപ്പിച്ചതായും അരുണ്‍ പോലീസിനോട് വ്യക്തമാക്കി.
എന്നാല്‍ ആദ്യ അടിയില്‍തന്നെ താന്‍ 'സ്റ്റക്കായി' പോയെന്നും തനിക്ക് ഒന്നും മനസ്സിലായില്ലെന്നും തന്റെ ഉടുമുണ്ട് അരുണ്‍ ഊരിയെടുത്തതുപോലും വളരെ പെട്ടെന്നായിരുന്നൂവെന്ന് അര്‍ജുന്‍ പറഞ്ഞു. എന്തായാലും കൃത്യത്തിന് ശേഷം ഇരുവരും ഒരുമിച്ചാണ് കുഴിയെടുത്തതും മൃതദേഹം കുഴിച്ചുമൂടിയതും. മൃതദേഹം കുഴിയിലിട്ടശേഷം അര്‍ജുന്‍ ചെങ്കല്ലെടുത്ത് മൃതദേഹത്തിന്റെ തലയിലിടുകയും ചെയ്തു. പിന്നീട് അടിച്ചുകൊല്ലാനുപയോഗിച്ച പൈപ്പും മറ്റും കുഴിയിലിട്ട് മൂടി.തുടര്‍ന്ന് ഇരുവരും കുഴിയെടുക്കാനുപയോഗിച്ച പാരയും, മണ്‍കോരിയും സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ചു. പിറ്റേന്ന് ഉപേക്ഷിച്ച ആയുധങ്ങള്‍ ഓട്ടോറിക്ഷയില്‍ കയറ്റി അരുണ്‍ ജോലിചെയ്തുവരുന്ന പാണ്ടിക്കടവിലെ ഗുജറിയില്‍ തിരികെ കൊണ്ടുചെന്നുവെക്കുകയായിരുന്നു. കൊലപാതകം നടന്നവീട്ടിലെ തെളിവെടുപ്പിന് ശേഷം പ്രതികളെ പാണ്ടിക്കടിവലെത്തിച്ച പോലീസ് ഗുജറിയില്‍ നിന്നും പാരയും മണ്‍വെട്ടിയും കണ്ടെടുത്തു. ശേഷം സമീപത്തെ കുളിക്കടവില്‍ അരുണ്‍പാണ്ടി ഉപേക്ഷിച്ചതായി പറഞ്ഞിരുന്ന ജീന്‍സ് പാന്റിനും ഷര്‍ട്ടിനുവേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തെളിവെടുപ്പ് പൂര്‍ണ്ണമായിട്ടില്ലെന്നും കോടതി പ്രതികളെ റിമാണ്ട് ചെയതതിന് ശേഷം പോലീസ് കസ്റ്റഡിയില്‍ തിരികെ വാങ്ങി തുടര്‍തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms