ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന.

തിരുവനന്തപരം: സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ബെവ്കോ ഔട്ട് ലെറ്റുകളില്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന.മദ്യം വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതല്‍ വില ചില ഉദ്ദ്യോഗസ്ഥര്‍ ഈടാക്കുന്നതായും, കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില കൂടിയ മദ്യം അടിച്ചേല്‍പ്പിക്കുന്നതായും പ്രത്യുപകാരമായി പ്രസ്തുത മദ്യകമ്പനികളുടെ ഏജന്റുമാരില്‍ നിന്നും കൈക്കൂലിയായി കമ്മീഷന്‍ ചില ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നതായും, ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും, വിലവിവരവും, ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ പല ഔട്ട് ലെറ്റുകളിലും പാലിക്കാറില്ലെന്നും, ചില ഔട്ട് ലെറ്റുകളില്‍ ബില്ല് നല്‍കാതെ അന്യസംസ്ഥാനക്കാരായ ഉപഭോക്താക്കള്‍ക്ക് മദ്യം വില്ക്കുന്നതായും, ഡാമേജ് വരാതെ തന്നെ ചില ഔട്ട് ലെറ്റുകളില്‍ ഡാമേജ് ഇനത്തില്‍ കാണിച്ച് ബില്ല് നല്‍കാതെ വിറ്റഴിച്ച് ഉദ്യോഗസ്ഥര്‍ പണം വീതിച്ചെടുക്കുന്നതായും, മദ്യക്കുപ്പി പൊതിഞ്ഞ് നല്‍കുന്നതിനുള്ള കടലാസ് പല ഉദ്ദ്യോഗസ്ഥരും വാങ്ങാതെ വാങ്ങിയതായി കാണിച്ച് പണം തിരിമറി നടത്തുന്നതായും, ചില ഔട്ടലെറ്റുകളില്‍ ഉപഭോക്ത്താക്കള്‍ക്ക് മദ്യം പൊതിയാതെ നല്‍കുന്നതായും വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവ പരിശോധിക്കുന്നതിനാണ് 'OPERATION MOONLIGHT' എന്ന പേരില്‍ തിരഞ്ഞെടുത്ത ബെവ്കോ ഔട്ട് ലെറ്റുകളില്‍ വിജിലന്‍സ് സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന നടത്തിയത്.
തിരുവനന്തപുരം ജില്ലയിലെ 11-ഉം എറണാകുളം ജില്ലയിലെ 10-ഉം കോഴിക്കോട് 6-ഉം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ 5 വീതവും തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോര്‍ഡ് എന്നീ ജില്ലകളിലെ നാല് വീതവും ഉള്‍പ്പെടെ ആകെ 78 ബെവ്കോ ഔട്ട് ലെറ്റുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. ടി.കെ. വിനോദ് കുമാര്‍.ഐ.പി.എസ്-അവര്‍കളുടെ ഉത്തരവ് പ്രകാരം വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ശ്രീമതി.ഹര്‍ഷിത അത്തല്ലൂരി.ഐ.പി.എസ്-ന്റെ മേല്‍നോട്ടത്തിലും പോലീസ് സൂപ്രണ്ട് (ഇന്റ്) ചുമതല വഹിക്കുന്ന ശ്രീ.റജി ജേക്കബ്ബിന്റെ നേതൃത്വത്തിലും നടക്കുന്ന മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും പങ്കെടുത്തു വരുന്നു.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064, 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍