ഒടുവില്‍ ചുരുളഴിഞ്ഞു; അത് കൊലപാതകം തന്നെ..! കൊയിലേരി പുഴക്കടവില്‍ മാസങ്ങള്‍ക്ക് മുമ്പ് മരിച്ചനിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി സുലിലിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
പ്രതികളായ കൊയിലേരി ഊര്‍പ്പള്ളിപൊയില്‍ വേലിക്കോത്ത് കുഞ്ഞിമാളു (അമ്മു-38), മണിയാറ്റിങ്കല്‍ വീട് സിആര്‍ പ്രശാന്ത് (ജയന്‍-36), ഊര്‍പ്പള്ളി പൊയില്‍ കോളനിയിലെ കാവലന്‍ (52) എന്നിവരെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ്. സുലില്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയെ പോലീസ് ചോദ്യം ചെയ്തുവരുന്നു.യുവാവിനെ പുഴയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മാനന്തവാടി പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആറ്റിങ്കല്‍ അവനവന്‍ ചേരി തച്ചര്‍കുന്ന് എസ്.എല്‍.മന്ദിരം സുലില്‍ (30) ന്റെ മരണവുമായി ബന്ധപ്പെട്ടാണ് കൊയിലേരി ഊര്‍പ്പള്ളിപൊയില്‍ വേലിക്കോത്ത് കുഞ്ഞിമാളു (അമ്മു-38), മണിയാറ്റിങ്കല്‍ വീട് സിആര്‍ പ്രശാന്ത് (ജയന്‍-36), ഊര്‍പ്പള്ളി പൊയില്‍ കോളനിയിലെ കാവലന്‍ (52) എന്നിവരെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.
കൊയിലേരി റോഡില്‍ താമസിക്കുന്ന ഭര്‍തൃമതിയായ യുവതിയൊടൊപ്പം താമസിച്ച് വരികയായിരുന്ന സുലിലിനെ സെപ്തംബര്‍ 26നാണ് ഊര്‍പ്പള്ളിയില്‍ കബനി പുഴയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്തംബര്‍ 23 മുതല്‍ ഇയാളെ കാണാതായിരുന്നു. മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് പുഴയില്‍നിന്നും അന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അന്ന് മുതലേ ഇയാളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസന്വേഷണം തണുപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുലി ലിനൊടൊപ്പം താമസിച്ചിരുന്ന യുവതിയെ അന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.
അന്വേഷണം പൂര്‍ണ്ണമായി നിലയ്ക്കുന്ന ഘട്ടമെത്തിയ സാഹചര്യത്തില്‍ നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് അന്നത്തെ മാനന്തവാടി ജെഎസ്പി ജി ജയ്ദേവിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ഈ സംഘം നടത്തിയ ഘട്ടം ഘട്ടമായ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പുനപരിശോധിക്കുകയും മുമ്പ് ചോദ്യം ചെയ്തവരെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സുലില്‍ താമസിച്ചിരുന്ന വീട്ടിലെ വീട്ടുജോലിക്കാരിയായിരുന്ന അമ്മുവിനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്റ ചുരുളഴിഞ്ഞത്. അമ്മുവും, ജയനും ചേര്‍ന്ന് യുവാവിനെ ഇരുമ്പ് ദണ്ഡ്് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും കാവലന്റെ സഹയത്തോട്കൂടി മൃതദേഹം പുഴയില്‍ കൊണ്ടിടുകയുമായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറഞ്ഞു. തിരുവനന്തപുരം സ്വദേശയായ സുലിലിന് നാട്ടിലെ സ്ഥലം വിറ്റ് കിട്ടിയ വകയില്‍ ഭീമമായ തുക കൈവശമുണ്ടായിരുന്നു. ഈ തുകയുമായി ബന്ധപ്പെട്ട ഇടപാടുകളാണ് യുവാവിന്റെ ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. എന്നാല്‍ ഇത് സംമ്പന്ധിച്ച് വ്യക്തത കൈവരണമെങ്കില്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള യുവതിയുടെ ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയാകണമെന്ന് പോലീസ് പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സുലിലിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സ്ഥലവും മറ്റും പ്രതികള്‍ പോലീസിന് കാണിച്ച് കൊടുക്കുകയും,
കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് അമ്മുവിന്റെ വീട്ടില്‍ നിന്നും ് കണ്ടെടുക്കുകയും ചെയ്തു. മാനന്തവാടി സി.ഐ.പി.കെ.മണി, എസ്.ഐ.രതീഷ് തെരുവത്ത് പിടികയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയതത്.സംഭവത്തില്‍ കുടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലിസ് അന്വേഷിച്ച് വരികയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍