മാനന്തവാടി താലൂക്കില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ 3 കുഞ്ഞുങ്ങള്‍ മരിച്ചു

മാനന്തവാടി: മാനന്തവാടി താലൂക്കില്‍ വ്യത്യസ്ത സാഹചര്യങ്ങളിലായി 3 പിഞ്ചു കുട്ടികള്‍ മരിച്ചു. തവിഞ്ഞാല്‍ പേര്യ ആലാര്‍ മോനിച്ചന്‍കുന്ന് കോളനിയിലെ സതീശന്‍ - ശ്യാമിലി ദമ്പതികളുടെ 20 ദിവസം പ്രായമായ പെണ്‍കുട്ടി, വെള്ളമുണ്ട കാരാട്ട്കുന്ന് കോളനിയിലെ ലീലയുടെ അഞ്ച് മാസം പ്രായമുള്ള ആണ്‍കുട്ടി, തൊണ്ടര്‍നാട് കോന്നിയോട് കോളനിയിലെ മുരളിയുടേയും ആതിരയുടേയും ഒന്നേകാല്‍ വയസ് പ്രായമുള്ള ആദി കൃഷ്ണ എന്നിവരാണ് മരിച്ചത്. പേര്യയിലേയും, വെള്ളമുണ്ടയിലേയും കുട്ടികള്‍ മുലപ്പാല്‍ ശ്വാസകോശത്തില്‍ കുരുങ്ങിയാണ് മരിച്ചതെന്നാണ് സൂചന. എന്നാല്‍ മരണകാരണം വ്യക്തമാകണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരെ കാക്കണം. ആദി കൃഷ്ണയെ ശാരീരിക അസ്വാസ്ഥ്യം മൂലം മാര്‍ച്ച് 18 ന് മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ ഏഴ് മണിയോടെയാണ് ആലാറിലെ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടത്. അമ്മയും കുഞ്ഞും ഒരുമിച്ചായിരുന്നു കിടന്നിരുന്നത്. പുലര്‍ച്ചെ 2 മണി വരെ കുട്ടിക്ക് കുഴപ്പമൊന്നുമില്ലായിരുന്നുവെന്ന് ശ്യാമിലി പറയുന്നു. അപസ്മാര രോഗബാധയുള്ള ശ്യാമിലി കുഞ്ഞിന് പാല്‍ നല്‍കിയപ്പോള്‍ സംഭവിച്ച പിഴവാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തലപ്പുഴ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
വെള്ളമുണ്ടയിലെ കുട്ടിയെ ശാരീരിക ബുദ്ധിമുട്ട് കാരണം ഇന്നലെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ കാണിച്ച് ചികിത്സ തേടിയ ശേഷം കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാല്‍ വീട്ടിലേക്ക് തിരികെ പോയതായിരുന്നു. എന്നാല്‍ പാലുകുടിച്ച് കിടന്ന കുട്ടി രാത്രി പത്ത് മണിയോടെ മരിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയുടെ ലക്ഷണങ്ങള്‍ കണ്ടിട്ട് മുലപ്പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങി മരിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വ്യക്തമാക്കി. ഈ കുട്ടിയുടെ മൃതദേഹവും പോസ്റ്റുമാര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
തൊണ്ടര്‍നാട്ടിലെ കുട്ടി കിഡ്നി സംബന്ധമായ അസുഖം കാരണമാണ് മരിച്ചത്. കുട്ടിയെ മാര്‍ച്ച് 18നാണ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. അവിടെ വെച്ച് അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുട്ടി ഇന്ന് രാവിലെ മരിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍