പെരുവക ബിവറേജ് സമരത്തിന് പരിഹാരം;ജനവികാരം മാനിച്ച് കെട്ടിട ഉടമ മദ്യശാല തുടങ്ങാന്‍ നല്‍കിയ സമ്മതപത്രം പിന്‍വലിച്ചു

കഴിഞ്ഞ ഒരാഴ്ചയോളമായി മാനന്തവാടി പെരുവകയിലെ പ്രദേശവാസികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ ബിവറേജ് വില്‍പനശാല വിവാദത്തിന് ഒടുവില്‍ പരിസമാപ്തി. ബിവറേജ് വില്‍പനശാല തുടങ്ങാന്‍ കോര്‍പ്പറേഷന് നല്‍കിയിരുന്ന സമ്മതപത്രം പ്രദേശവാസികളുടെ പ്രതിഷേധ ഫലമായി കെട്ടിടയുടമ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സമരത്തിന് പരിസമാപ്തിയായത്. സമ്മതപത്രം പിന്‍വലിക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ട് കെട്ടിട ഉടമ ജില്ലാകളക്ടര്‍, എക്സൈസ് കമ്മീഷണര്‍,ബീവ്കോമാനേജര്‍ എന്നിവര്‍ക്ക് ഇന്ന് വൈകുന്നേരം കത്ത് നല്‍കുകയും ചെയ്തു
മാനന്തവാടി;നാട്ടുകാരുടെയും പൊതു പ്രവര്‍ത്തകരുടെയും ശക്തമായ പ്രതിഷേധത്തിനൊടുവില്‍ പെരുവകയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്ന പനമരം ബീവറേജസ് ഔട്ലറ്റിന് മുറികള്‍ വിട്ടു നല്‍കില്ലെന്ന് കടയുടമ അധികൃതരെ അറിയിച്ചു.മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ പതിമൂന്നാം വാര്‍ഡില്‍പെട്ട 663 മുതല്‍ 666 വരെയുള്ള മുറികളായിരുന്നു ബീവറേജസ് ഔട്ലറ്റ് തുടങ്ങുന്നതിനായി ബീവ്കോക്ക് നല്‍കാന്‍ കെട്ടിട ഉടമ സമ്മത പത്രം നല്‍കിയിരുന്നത്.എന്നാല്‍ പ്രദേശവാസികളുടെ ശക്തമായ സമരത്തെ തുടര്‍ന്നും ജനവികാരം മാനിച്ചും മുറികള്‍ നല്‍കാന്‍ സമ്മതമല്ലെന്നും നേരത്തെ നല്‍കിയ സമ്മതപത്രം പിന്‍ വലിക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടുമാണ് കെട്ടിട ഉടമ ജില്ലാകളക്ടര്‍, എക്സൈസ് കമ്മീഷണര്‍,ബീവ്കോമാനേജര്‍ എന്നിവര്‍ക്ക് ഇന്ന് വൈകുന്നേരം കത്ത് നല്‍കിയത്.പ്രദേശത്ത് സമരം നടത്തുന്ന സമരസമിതി ഭാരവാഹികളും ജനപ്രതിനിധികളുമുള്‍പ്പെടെയുള്ള സമരത്തെ പിന്തുണക്കുന്ന നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഈതീരുമാനത്തിലെത്തിയത്.ജനവാസ കേന്ദ്രവും ഗ്രാമ പ്രദേശവുമായ പെരുവകയിലേക്ക് പനമരം ബീവറേജസ് ഔട്ലറ്റ് മാറ്റാനുള്ള നീക്കം അന്തിമഘട്ടത്തിലെത്തയതോടെയായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം ആളിക്കത്തിയത്.നേരത്തെ വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഔട്ലറ്റാണ് പെരുവകയിലേക്ക് മാറുന്നതെന്നായിരുന്നു പ്രചരണം. എന്നാല്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ പനമരം ഔട്ലറ്റാണ് പെരുവകയിലേക്ക് മാറുന്നതെന്നതറിഞ്ഞതോടെ ഏതു വിധേനയും ഇത് തടയുന്നതിനായി നാട്ടുകാര്‍ രംഗത്തിറങ്ങുകയായിരുന്നു.മദ്യഷാപ്പിനെതിരെ ഈമാസം 21നാണ് പ്രദേശവാസികള്‍ രാപ്പകല്‍ സമരം ആരംഭിച്ചത്.വ്യാഴാഴ്ച രാവിലെ മുതല്‍ കമ്മന റോഡ് കുട്ടികളും കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകളുമുള്‍പ്പെടെയുള്ള നാട്ടുകാര്‍ ഉപരോധിച്ചു കൊണ്ട് 24 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുകുയുണ്ടായി.സ്ഥലത്തെത്തിയ മാനന്തവാടി തഹസില്‍ദാര്‍ പി എന്‍ ഷാജുവിനെ സമരക്കാര്‍ ഉപരോധിച്ചതുള്‍പ്പെടെ ശ്കതമായ ജനവികാരമായിരുന്നു പ്രദേശത്തുകാര്‍ പ്രകടിപ്പിച്ചത്.ബീവറേജസ് ഔട്വരില്ലെന്നുറപ്പ് നല്‍കിയിട്ടും നിര്‍ദ്ദിഷ്ട കെട്ടിത്തിന് മുന്നില്‍ പന്തല്‍കെട്ടി രാപ്പകല്‍സമരം നിര്‍ത്താതെ തുടരുകയായിരുന്നു. ഈവിവരം ജില്ലാകളക്ടറെയും ജില്ലയുടെ ചുമതലയുള്ള കൃഷിവകുപ്പ് മന്ത്രിയെയും ഉയര്‍ന്ന് പോലീസ് അധികാരികളെയും പോലീസും റവന്യു വകുപ്പും അറിയക്കുകയുണ്ടായി. കൗണ്‍സിലര്‍മാരായ സ്റ്റെര്‍വിന്‍ സ്റ്റാനി, ജേക്കബ് സെബാസ്റ്റ്യന്‍, മുജീബ് കോടിയോടന്‍,സമരസമിതിനേതാക്കളായ എം.പി. ശശികുമാര്‍, ക്ളീറ്റസ് കിഴക്കേമണ്ണൂര്‍, അഡ്വ. ജോസ് കുമ്പക്കല്‍, പി.എം. ബെന്നി, അസീസ് വാളാട്, പൗലോസ് മുട്ടന്‍തോട്ടില്‍, എ.എം. നിഷാന്ത്, ഫാ. ജോസഫ് കാഞ്ഞിരമലയില്‍, ജോസ് പുന്നക്കല്‍,ജില്‍സണ്‍ തൂപ്പുങ്കര,അഡ്വ.ഗ്ലാഡിസ് ചെറിയാന്‍ തുടങ്ങിയവാരായിരുന്നു സമരത്തിനും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍