രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു; 2,38,018 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു. 2,38,018 ആയാണ് പ്രതിദിന കേസുകള്‍ കുറഞ്ഞത്. മരണസംഖ്യ 310 ആയും കുറഞ്ഞു. പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടുണ്ട്. ദില്ലിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ മുപ്പത് ശതമാനം കുറഞ്ഞു. 12528 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. വാരാന്ത്യ ലോക്ഡൗണ്‍ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നതാണ് ദില്ലിയിലെ കണക്കുകള്‍ എന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. മുംബൈയില്‍ കേസുകള്‍ പതിനായിരത്തിന് താഴെയെത്തി. 5956 പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്.
എന്നാല്‍, തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ കൊവിഡ് വ്യാപനത്തിന് കുറവില്ല. ഇന്നലെ 23,443 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ മരിച്ചു. ചെന്നൈയില്‍ മാത്രം 8591 പുതിയ രോഗികളുണ്ട്. 29.7% ആണ് ചെന്നൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്തെ ടിപിആര്‍ 17 ശതമാനമായി ര്‍ഉയര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ 241 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതില്‍ 231 പേര്‍ ആശുപത്രി വിട്ടു. ഇന്നലെ പുതിയ ഒമിക്രോണ്‍ രോഗികളില്ല. പൊങ്കല്‍ ആഘോഷം കഴിഞ്ഞ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ രോഗബാധ ഉയരുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് പരിശോധന കിറ്റ് വാങ്ങാന്‍ ഡോക്ടറിന്റെ കുറിപ്പ് നിര്‍ബന്ധമാക്കി. കൊല്‍ക്കത്തയില്‍ ആയിരത്തി എണ്ണൂറു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബംഗാളില്‍ പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുമ്പോഴും രാജ്യം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. 150 കോടി ഡോസ് വാക്‌സിന്‍ നല്‍കുന്നതിലൂടെ ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് നല്‍കുന്നത് പ്രതീക്ഷയുടെ പൂച്ചെണ്ട് ആണെന്നും അദ്ദേഹം ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജന്‍ഡ ഉച്ചകോടിയില്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍