രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം, ഈ മാസം തന്നെ ഉയര്‍ന്ന നിരക്കിലാകും മുന്നറിയിപ്പ്

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലെന്ന് സ്ഥിരീകരിച്ച് കൊവിഡ് വാക്‌സീന്‍ സാങ്കേതിക ഉപദേശകസമിതി. ഈ മാസം തന്നെ കൊവിഡ് കേസുകള്‍ ഏറ്റവുമുയര്‍ന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ആശുപത്രികള്‍ നിറഞ്ഞു കവിയാന്‍ സാധ്യതയുണ്ടെന്നും കൊവിഡ് വാക്‌സീന്‍ സാങ്കേതിക ഉപദേശകസമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച മാത്രം രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ദ്ധനയാണുണ്ടായത്. ഇത് മൂന്നാംതരംഗത്തെ സൂചിപ്പിക്കുന്നത് തന്നെയാണെന്ന് ഡോ. എന്‍ കെ അറോറ പറയുന്നു. പുതുതായി ഉണ്ടായ 50 ശതമാനം കേസുകള്‍ക്കും പിന്നില്‍ ഒമിക്രോണ്‍ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒമിക്രോണ്‍ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. ''സമാനമായ കേസ് വ!ര്‍ദ്ധനയാണ് ലോകത്തെ പല നഗരങ്ങളിലും കാണാനാകുന്നത്. ഇത് മൂന്നാംതരംഗത്തിന്റെ സൂചനയാണ്'', ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് എന്‍ കെ അറോറ പറഞ്ഞു.
പരിഭ്രാന്തിയിലായിട്ട് കാര്യമില്ലെന്നും, രാജ്യത്തെ 80 ശതമാനം പേര്‍ക്കും വൈറസ് വന്ന് പോയെന്നും, 90 ശതമാനം മുതിര്‍ന്നവരും ഒരു ഡോസ് കൊവിഡ് വാക്‌സീനെങ്കിലും സ്വീകരിച്ചെന്നും, 65 ശതമാനം പേരും രണ്ട് ഡോസ് വാക്‌സീനും എടുത്തെന്നുമുള്ളത് ആശ്വാസമാണെന്നും എന്‍ കെ അറോറ പറയുന്നു.
ദക്ഷിണാഫ്രിക്കയില്‍ പടര്‍ന്ന് പിടിച്ച ഒമിക്രോണ്‍ വകഭേദവും ഇന്ത്യയിലെ സാഹചര്യവും തമ്മല്‍ സമാനതകളുണ്ടെന്ന് ഡോ. അറോറ ചൂണ്ടിക്കാട്ടുന്നു. ''ദക്ഷിണാഫ്രിക്കയിലെ കേസുകളുടെ സാഹചര്യം വച്ച് നോക്കിയാല്‍, കേസുകള്‍ കുത്തനെ കൂടിയെങ്കിലും രണ്ടാഴ്ച കൊണ്ട്, കേസുകള്‍ താരതമ്യേന കുറഞ്ഞു വരുന്നതാണ് കണ്ടത്. പലരിലും ലക്ഷണങ്ങളില്ലായിരുന്നു. അല്ലെങ്കില്‍ വളരെ ചെറിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിലാക്കേണ്ട സാഹചര്യമുള്ള കേസുകള്‍ ആകെ കേസുകള്‍ വച്ച് നോക്കിയാല്‍ തുലോം കുറവായിരുന്നു. ഇതെല്ലാം പരിഗണിച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ ഉടന്‍ കേസുകള്‍ കുറഞ്ഞേക്കാം. സമാനമായ രീതിയാണ് ഇന്ത്യയിലും മൂന്നാം തരംഗത്തില്‍ കാണുന്നത്'', ഡോ. അറോറ പറയുന്നു.
എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യ പരിഗണിച്ചാല്‍ ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം നേരിയ തോതിലെങ്കിലും കൂടുന്നത് മരണനിരക്കും കൂടാന്‍ കാരണമാക്കുമെന്ന് വിലയിരുത്തലുണ്ട്. കൊവിഡ് രണ്ടാംതരംഗത്തില്‍ ബഹുഭൂരിപക്ഷം പേരും ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ്. ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന സ്ഥിതിയുണ്ടായാല്‍ രണ്ടാം തരംഗത്തിലെ ദുരവസ്ഥ ആവര്‍ത്തിക്കുമോ എന്നതാണ് ആശങ്കയാകുന്നത്.
ഇനി വാക്‌സീനെടുക്കാന്‍ ബാക്കിയുള്ളവരോട് എത്രയും പെട്ടെന്ന് വാക്‌സീന്‍ സ്വീകരിക്കാന്‍ ഡോ. അറോറ ആവശ്യപ്പെട്ടു. കൊവിഡ് പകരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സ്വീകരിക്കണം.
ഇതിനിടെ, കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സീന്റ മൂന്നാം ഘട്ട പരീക്ഷണത്തിന് തത്വത്തില്‍ അനുമതിയായി. ഭാരത് ബയോടെക്കിന്റെ, മൂക്കിലൂടെ നല്‍കാവുന്ന വാക്‌സീന്റ തുടര്‍ഘട്ട പരീക്ഷണത്തിനാണ് അനുമതി. ഡിസിജിഐ വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. പരീക്ഷണം പൂര്‍ത്തിയാക്കി മാര്‍ച്ചോടെ വാക്‌സീന്‍ പുറത്തിറക്കാനാണ് ആലോചന.
ചൊവ്വാഴ്ച രാജ്യത്ത് പുതുതായി 37,379 കേസുകളാണ് കണ്ടെത്തിയതെങ്കില്‍ ഇന്നത് 58,000 ആയി ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് 56 ശതമാനം വര്‍ദ്ധനയാണുണ്ടായത്. രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രതിദിന മരണം വീണ്ടും നൂറ് കടന്നു. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രണ്ടായിരം പിന്നിട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍