ഉച്ചഭക്ഷണ വിതരണം വിദ്യാലയങ്ങള്‍ക്ക് ബാധ്യതയാകുന്നു
കല്‍പ്പറ്റ: 2016 ല്‍ ലിറ്ററിന് 32 രൂപ വിലയുണ്ടായിരുന്ന പാലിന്റെ ഇപ്പോഴത്തെ വില 50 രൂപ. അതേപോലെ 620 രൂപ വിലയുണ്ടായിരുന്ന പാചക വാതകത്തിന് 980 രൂപയും 3.5 രൂപ വിലയുണ്ടായിരുന്ന മുട്ടയ്ക്ക് ആറ് രൂപയുമായി. ഈ സാഹചര്യത്തില്‍ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ വിദ്യാലയങ്ങള്‍ ബുദ്ധിമുട്ടുന്നു.ഒരു കുട്ടിക്ക് മൂന്ന് പ്രവൃത്തിദിവസത്തിനുള്ളില്‍ 300 മില്ലിലിറ്റര്‍ പാലും ഒരു മുട്ടയും നല്‍കണം. പാലിന് 15 രൂപയും മുട്ടയ്ക്ക് ആറ് രൂപയുമാകും. മൂന്ന് ദിവസത്തേക്ക് ഉച്ചഭക്ഷണം നല്‍കാനായി ഒരു കുട്ടിക്ക് 24 രൂപയാണ് സര്‍ക്കാര്‍ നല്‍കുക. മുട്ടയ്ക്കും പാലിനുമുള്ള 21 രൂപ കഴിച്ച് ബാക്കി മൂന്ന് രൂപയുണ്ടാകും. ഇതുകൊണ്ടാണ് രണ്ട് തരം കറിയും വറവും പാചകം ചെയ്തുനല്‍ കേണ്ടത്.എങ്ങനെയും കൂട്ടിമുട്ടിക്കാനാകാത്ത ഈ ഉച്ചഭക്ഷണ കണക്കുകൊണ്ട് കടക്കെണിയിലായിരിക്കുകയാണ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍.സ്‌കൂള്‍ തുറന്ന് 17 പ്രവൃത്തി ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഉച്ചഭക്ഷണം കൊടുത്തവകയില്‍ വലിയ ബാധ്യതയാണ് വിദ്യാലയങ്ങള്‍ക്ക് വന്നുചേര്‍ന്നിട്ടുള്ളത്.
2016 ലെ നിരക്കാണ് ഉച്ചഭക്ഷണ കാര്യത്തില്‍ നിലവിലുള്ളത്. അഞ്ച് വര്‍ഷംകൊണ്ട് സാധനങ്ങളുടെ വിലയും പാചകവാതകത്തിന്റെ വിലയും ഇരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഇക്കാര്യം ഇതുവരെ അറിഞ്ഞമട്ടില്ല.
150 കുട്ടികള്‍വരെയുള്ള വിദ്യാലയത്തില്‍ ഒരു കുട്ടിക്ക് ഒരുദിവസം എട്ട് രൂപ വീതം നല്‍കും. കുട്ടികള്‍ 150 ല്‍ കൂടുതലായാല്‍ അധികമുള്ള വിദ്യാര്‍ഥികള്‍ക്ക് ഏഴുരൂപ വീതം നല്‍കും. 500 ല്‍ അധികം കുട്ടികളുണ്ടെങ്കില്‍ അധികമുള്ള വിദ്യാര്‍ഥിക്ക് ആറ് രൂപ മാത്രമേ നല്‍കുകയുള്ളൂ. 2016ലെ വിലയില്‍നിന്ന് വലിയ വര്‍ധനയാണ് എല്ലാ സാധനങ്ങള്‍ക്കും വന്നിട്ടുള്ളത്.
2016 ല്‍ ലിറ്ററിന് 32 രൂപ വിലയുണ്ടായിരുന്ന പാലിന്റെ ഇപ്പോഴത്തെ വില 50 രൂപയാണ്. അതേപോലെ 620 രൂപ വിലയുണ്ടായിരുന്ന പാചക വാതകത്തിന് 980 രൂപയും 3.5 രൂപ വിലയുണ്ടായിരുന്ന മുട്ടയ്ക്ക് ആറ് രൂപയുമായി. 2016ല്‍ ഒരു കിലോഗ്രാമിന് 14 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നലെ 100 രൂപയായിരുന്നു വില. അതേപോലെ ഉള്ളിയുടെയും വെള്ളിച്ചെണ്ണയുടെയും പയറിന്റെയും വിലയും 100 ശതമാനം മുതല്‍ 200 ശതമാനം വരെ വര്‍ധിച്ചു.
സാധനങ്ങളുടെ വിലക്കയറ്റത്തോടൊപ്പം പ്രവൃത്തി ദിവസങ്ങള്‍ വര്‍ധിച്ചതും ഉച്ചഭക്ഷണ പദ്ധതിയെ കൂടുതല്‍ കടക്കെണിയിലാക്കുന്നുണ്ട്. മുമ്പ് ആഴ്ചയില്‍ അഞ്ച് ദിവസമാണ് ഉച്ചഭക്ഷണം നല്‍കേണ്ടതെങ്കില്‍ ശനിയാഴ്ച കൂടി പ്രവൃത്തിദിവസമായതുകൊണ്ട് ഇപ്പോള്‍ ആറ് ദിവസം നല്‍കണം.
ഇതുമൂലം പാചകച്ചെലവ് വര്‍ധിക്കും മൂന്നാഴ്ചയോളം ഉച്ചഭക്ഷണം നല്‍കിയിട്ടും ഇതുവരെ ഒരുരൂപപോലും വിദ്യാലയങ്ങള്‍ക്ക് നല്‍കിയിട്ടില്ല. മുന്‍കാലങ്ങളില്‍ മുന്‍കൂറായി തുക അനുവദിക്കാറുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍