അഡ്മിഷന്‍ നല്‍കാതെ അധിക്ഷേപിച്ചതായി പരാതി: വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു; ആരോപണം വസ്തുതാ വിരുദ്ധമെന്ന് കോളേജ് അധികൃതര്‍; ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ
മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജില്‍ ബി.എ ഫങ്ഷണല്‍ ഇംഗ്ലീഷ് ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനം നിഷേധിച്ചതായി ആരോപിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കാട്ടിക്കുളം സ്വദേശി രാഹുല്‍ രാജ് (20) ആണ് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് മാനന്തവാടിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടായിട്ടും കോളേജ് അധികൃതര്‍ അവസാന നിമിഷം സീറ്റ് നിഷേധിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞു. എസ്.എഫ്.ഐ പ്രവര്‍ത്തകനാണെന്നും, ക്രിമിനലാണെന്നും പറഞ്ഞ് അധിക്ഷേപിച്ചതായും വിദ്യാര്‍ത്ഥി പറഞ്ഞു. എന്നാല്‍ അടിസ്ഥാന മാര്‍ക്ക് കുറവായിരുന്നിട്ടും തികച്ചും കരുണാര്‍ദ്രമായ സമീപനത്തോടെയാണ് അഡ്മിഷന്‍ നല്‍കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചതെന്നും പ്ലസ് ടു പരീക്ഷ ഒരു തവണ കൊണ്ടുതന്നെ പാസായി എന്നാണ് അപേക്ഷയിലും യൂണിവേഴ്‌സിറ്റി ഫോമിലും രാഹുല്‍ രേഖപ്പെടുത്തിയിരുന്നതെന്നും രണ്ടുതവണ പരീക്ഷയെഴുതിയാണ് പാസായതെന്ന് ഇന്റര്‍വ്യൂ സമയത്തും വിദ്യാര്‍ഥി വെളിപ്പെടുത്തിയിരുന്നില്ലെന്നും,
ഡോക്യുമെന്റ് വെരിഫിക്കേഷന്‍ സമയത്താണ് അഡ്മിഷന്‍ കമ്മിറ്റി ഇക്കാര്യം കണ്ടെത്തിയതെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.
അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന ഒറ്റക്ക കാരണത്താലാണ് അഡ്മിഷന്‍ നിഷേധിക്കേണ്ടി വന്നതെന്നും, രാഹുല്‍ രാജ് ആത്മഹത്യാശ്രമത്തിന് മുതിര്‍ന്നത് നിര്‍ഭാഗ്യകരമാണെന്നും മാനേജ്‌മെന്റ് കൂട്ടിചേര്‍ത്തു.
ബുധനാഴ്ച കോളേജില്‍നിന്ന് വിളിച്ച് അറിയിച്ചതനുസരിച്ച് വ്യാഴാഴ്ച രാവിലെ വിദ്യാര്‍ഥിയും അമ്മയും കോളേജിലെത്തി 17,500 രൂപ ഫീസടച്ച് പ്രവേശനം നേടിയിരുന്നു. കൂടാതെ, മാനേജ്‌മെന്റ് പ്രതിനിധിയുടെ നിര്‍ദേശപ്രകാരം സര്‍വകലാശാല ഫീസായ 1050 രൂപയും അടച്ചിരുന്നു.
?എന്നാല്‍, വ്യാഴാഴ്ച ഉച്ചയോടെ വിദ്യാര്‍ഥി എസ്.എഫ്.ഐ പ്രവര്‍ത്തകനാണോ, ക്രിമിനലാണോ എന്ന് ചോദിച്ച് കോളേജ് അധികൃതര്‍ മാതാവിന്റെ മുന്നില്‍ വെച്ച് അധിക്ഷേപിക്കുകയും പ്രവേശനം നല്‍കാനാവില്ലെന്ന് പറഞ്ഞ് 17,500 രൂപ മടക്കി നല്‍കിയെന്നും വിദ്യാര്‍ഥി ആരോപിക്കുന്നു. ഇതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ വിരുദ്ധമെന്ന് കോളേജ് അധികൃതര്‍ പറയുന്നു.
?പ്ലസ് ടു പരീക്ഷ ഒരു തവണ കൊണ്ടുതന്നെ പാസായി എന്നാണ് അപേക്ഷയിലും യൂണിവേഴ്‌സിറ്റി ഫോമിലും രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ രണ്ടുതവണ പരീക്ഷയെഴുതിയാണ് പാസായതെന്ന് ഇന്റര്‍വ്യൂ സമയത്തും വിദ്യാര്‍ഥി വെളിപ്പെടുത്തിയിരുന്നില്ല.
?ഡോക്യുമെന്റ് വെരിഫിക്കേഷന്‍ സമയത്താണ് അഡ്മിഷന്‍ കമ്മിറ്റി ഇക്കാര്യം കണ്ടെത്തിയത്. തുടര്‍ന്ന് പ്രവേശന നടപടികള്‍ താല്‍ക്കാലികമായി മാറ്റിവെക്കുകയും പിതാവിനോട് നേരിട്ട് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
?ശനിയാഴ്ച പിതാവ് കോളേജിലെത്തിയപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും, നിലവിലെ സാഹചര്യത്തില്‍ പ്രവേശനം നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സീറ്റ് ഒഴിവ് വരുന്ന മുറയ്ക്ക് പരിഗണിക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നു.
?വിദ്യാര്‍ഥി സമര്‍പ്പിച്ച മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും അടച്ച ഫീസും അന്നുതന്നെ തിരികെ നല്‍കി. ഇവ ലഭിച്ചതായി പിതാവ് സത്യവാങ്മൂലം ഒപ്പിട്ടു നല്‍കിയിട്ടുമുണ്ടെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി.
മാനന്തവാടി മേരിമാതാ കോളേജില്‍ അര്‍ഹമായ സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതില്‍ മാനേജ്‌മെന്റിനെതിരെ അന്വേഷണം നടത്തി അടിയന്തരമായി നടപടി എടുക്കണമെന്ന് എസ്എഫ്‌ഐ. ഫീസ് വാങ്ങിയശേഷം മാനദണ്ഡങ്ങള്‍ ലംഘിച്ച് കോളേജ് അധികൃതര്‍ ഏകപക്ഷീയമായി പ്രവേശനം നിഷേധിക്കുകയാണുണ്ടായത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും , ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കോളേജിനെതിരെ മാതൃകപരമായ നിയമ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം ഏറ്റെടുക്കണമെന്നും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
