എച്ച് 1 എന്‍ 1 രോഗബാധ: തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്ന് വെറ്ററിനറി സര്‍വകലാശാല
കല്‍പ്പറ്റ: തൃശ്ശൂര്‍ ജില്ലയില്‍ ഒരു വിദ്യാര്‍ത്ഥിയില്‍ എച്ച് 1 എന്‍ 1 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നു വെറ്ററിനറി സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍ അറിയിച്ചു. സൈന്‍ ഫ്‌ലൂ അഥവാ പന്നിപ്പനി, പന്നികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നില്ല. നിലവില്‍ മനുഷ്യരില്‍ കാണപ്പെടുന്ന എച്ച് 1 എന്‍ 1 രോഗബാധയുടെ പ്രധാന വ്യാപന മാര്‍ഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കാണ്. ' സൈന്‍ ഫ്‌ലൂ' എന്ന പേര് വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടതാണ്. 2009ല്‍ വടക്കേ അമേരിക്കയിലാണ് ഈ വൈറസ് മനുഷ്യരില്‍ ആദ്യമായി കണ്ടത്തിയത്. പന്നികളില്‍ കാണപ്പെടുന്ന ചില ഇന്‍ഫ്‌ലുവന്‍സ വൈറസുകളുമായി സാമ്യമുള്ളതുകൊണ്ടാണ് ഇതിനെ പന്നിപ്പനി എന്ന് വിളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന എച്ച് 1 എന്‍ 1 വൈറസ് സാധാരാണ സീസണല്‍ ഇന്‍ഫ്‌ലുവന്‍സ പോലെ, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തു വരുന്ന ശ്വാസകോശ സ്രവങ്ങളിലൂടെയും രോഗ ബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവുമാണ് പകരുന്നത്.
നല്ലവണ്ണം പാകം ചെയ്തു പന്നിയിറച്ചിയോ മറ്റു മാംസാഹാര ഉല്പന്നങ്ങളോ കഴിക്കുന്നതിലൂടെ എച്ച് 1 എന്‍ 1 രോഗം പകരില്ല. അതിനാല്‍ മാംസാഹാര ഉപഭോഗവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. പന്നി വളര്‍ത്തുന്ന കര്‍ഷകരേയോ പന്നി വളര്‍ത്തല്‍ മേഖലയെയോ ഈ രോഗവാര്‍ത്തയുടെ പേരില്‍ അനാവശ്യമായി ആശങ്കപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യേണ്ടതില്ലന്നും സര്‍വകലാശാലാ വിദഗ്ദ്ധര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
