'കൂടെ' പദ്ധതി റിപ്പോര്‍ട്ട് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ചു
ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ണമായും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച 'കൂടെ' പദ്ധതിയുടെ സമഗ്ര റിപ്പോര്‍ട്ട് എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ പൊതു വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലുള്ള നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ കുറയ്ക്കുന്നതിനും സര്‍ക്കാര്‍ ആവശ്യമായ പിന്തുണ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
വയനാട് ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനം മുതല്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെ നേരിടുന്ന വെല്ലുവിളികള്‍, വിദ്യാഭ്യാസ മേഖലയിലെ നിലവിലെ സാഹചര്യം, പഠനം മുടങ്ങാന്‍ ഇടയാക്കുന്ന സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങള്‍, ഹോസ്റ്റല്‍ സൗകര്യങ്ങളുടെ അപര്യാപ്തത, യാത്രാ ബുദ്ധിമുട്ടുകള്‍, അക്കാദമിക പിന്തുണയുടെ അഭാവം തുടങ്ങിയ വിഷയങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്തിട്ടുണ്ട്. പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികവും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പരിഹാര നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ വിജയകരമായി നടപ്പാക്കി വരുന്ന 'കൂടെ' പദ്ധതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുക, പഠനം ഉപേക്ഷിക്കാതിരിക്കാന്‍ തുടര്‍ച്ചയായ പിന്തുണ നല്‍കുക, രക്ഷിതാക്കളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്. മണ്ഡലത്തില്‍ ഇതിനകം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയിലൂടെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിലേക്കുള്ള അവസരം ലഭിച്ചിട്ടുണ്ട്.
സംസ്ഥാനതലത്തില്‍ ഇത്തരം മാതൃകാപരമായ ഇടപെടലുകള്‍ വ്യാപിപ്പിക്കുന്നതിനും വയനാട് ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം കൂടുതല്‍ ഉയര്‍ത്തുന്നതിനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം തന്നെയാണ് പട്ടികവര്‍ഗ സമൂഹത്തിന്റെ സമഗ്ര പുരോഗതിയിലേക്കുള്ള ഏറ്റവും ശക്തമായ മാര്‍ഗമെന്നും 'കൂടെ' പദ്ധതിയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ശക്തിപ്പെടുത്തുമെന്നും എം.എല്‍.എ വ്യക്തമാക്കി. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി കൃഷ്ണകുമാര്‍, പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍ എന്നിവര്‍ എം.എല്‍.എക്കൊപ്പം സന്നിഹിതരായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
