വസ്ത്രത്തിന് പുറത്തൂടെയുള്ള ലൈംഗിക ഉദ്ദേശത്തോടെയുള്ള സ്പര്‍ശനവും കുറ്റകരം : സുപ്രിംകോടതി

വസ്ത്രത്തിന് പുറത്തൂടെയുള്ള ലൈംഗിക ഉദ്ദേശത്തോടെയുള്ള സ്പര്‍ശനവും കുറ്റകരമാണെന്ന് സുപ്രിംകോടതി. പോക്‌സോ ആക്ടിലെ സെക്ഷന്‍ ഏഴുമായി ബന്ദപ്പെട്ട് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് സുപ്രിംകോടതിയുടെ വിധി. വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗിക അതിക്രമമല്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.
പോക്‌സോ ആക്ടിലെ സെക്ഷന്‍ 7 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ പെടില്ലെന്നായിരുന്നു ജനുവരി 19 ന് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി. പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചു വരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിയ്ക്കുകയും ചെയ്ത കേസില്‍ പ്രതി സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചായിരുന്നു ഉത്തരവ്. പോക്‌സോ സെക്ഷന്‍ 7 പ്രകാരമുള്ള ലൈംഗിക അതിക്രമത്തിന് 35 വര്‍ഷം വരെയാണ് തടവുശിക്ഷ. ബോംബൈ ഹൈക്കോടതി ആരോപണ വിധേയനില്‍ നിന്ന് പോക്‌സോ പ്രകാരമുള്ള കേസ് ഒഴിവാക്കുകയും ചെയ്തു.
ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ച് ഈ വിധിയിലെ കണ്ടെത്തലുകളാണ് ഇന്ന് അസാധുവാക്കിയത്. ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിയ്ക്കാതെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ പ്രകാരം കുറ്റകരം ആണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ ലൈംഗികോദ്ദേശത്തോടെ നടത്തുന്ന എന്തും പീഡനത്തിന്റെ പരിധിയില്‍ വരും. ശരീരം പരസ്പരം ചേരുക എന്നതിനര്‍ത്ഥം ചര്‍മ്മം ചര്‍മ്മത്തോടു ചേരുക എന്നത് മാത്രം അല്ലെന്ന് കോടതി വ്യക്തമാക്കി. ബോംബൈ ഹൈക്കോടതിയുടെ വിധി വിവിധ കേസുകളില്‍ പ്രതികള്‍ അനുകൂല വാദമായി ഉപയോഗിച്ചിരുന്നു. പോക്‌സോ സെക്ഷന്‍ 7 സംബന്ധിച്ച് നിലനിന്ന ആശയ അവ്യക്തത ഇല്ലായ്മയ്ക്കും ഇന്നത്തെ സുപ്രിം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധിയോടെ പരിഹാരമായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍