ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി

മുംബൈ: ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ(യമശഹ ുഹലമ) പരിഗണിക്കുന്നത് മാറ്റി. ബുധനാഴ്ചയിലേക്കാണ് മാറ്റിയത്. ജാമ്യ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം എന്‍സിബി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്യന്‍ ഖാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരും.
പ്രത്യേക എന്‍ഡിപിഎസ് കോടതിയാണ് ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇത് മനുഷ്യാവകാശത്തിന്റെ പ്രശ്‌നം. ആര്യന്റെ പക്കല്‍ നിന്നും ലഹരിമരുന്ന് കണ്ടെടുത്തില്ല. ഏഴ് ദിവസം കസ്റ്റഡിയില്‍ കിട്ടിയിട്ടും ആര്യന്റെ മൊഴിയെടുത്തത് ഒരു തവണ മാത്രമാണെന്നും കോടതി പറഞ്ഞു.
ആര്യന്റെ ജാമ്യാപേക്ഷ നേരത്തെ മുംബൈ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ആര്യനില്‍ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എന്‍സിപിഎസ് ആക്റ്റിനു കീഴില്‍ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയുടെ വാദം.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി. കേസില്‍ ഒരു നൈജീരിയ സ്വദേശിയെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാള്‍. ഗൊരേഗാവില്‍ നിന്നായിരുന്നു എന്‍ സി ബി സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് കൊക്കെയ്‌നും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അന്വേഷണം ബോളിവുഡിലേക്കും നീങ്ങുകയാണ്. നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍സിബി ചോദ്യം ചെയ്യലടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന ചില വ്യക്തികള്‍ക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കാറുണ്ടെന്നാണ് അറസ്റ്റിലായ പ്രതികളിലൊരാളായ അഞ്ജിത്ത് കുമാര്‍ എന്‍സിബിക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇംത്യാസ് ഖത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഇംതിയാസ് ഖത്രിയുടെ വീട്ടിലും ഓഫീസിലും എന്‍സിബിയുടെ പരിശോധന നടത്തിയെങ്കിലും ലഹരി മരുന്നൊന്നും കണ്ടെത്തിയിട്ടില്ല. മുന്‍പ് സുശാന്ത് സിംഗിന്റെ മരണ സമയത്തും ഇംതിയാസിന്റെ പേര് ആരോപണ വിധേയരുടെ കൂട്ടത്തിലുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍