ആരാധനാലയങ്ങള്‍ തുറന്നാലും ജാഗ്രത വേണം:ഇതുവരെ അടച്ചിട്ടത് നല്ല തീരുമാനം: മാര്‍ ജോസ് പൊരുന്നേടം.
മാനന്തവാടി :ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കി ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറന്നാലും ജാഗ്രത വേണമെന്ന് മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആരാധനാലയങ്ങള്‍ ഇതുവരെ അടച്ചിടാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശം നല്ല കാര്യം ആയിരുന്നുവെന്നും ബിഷപ്പ് പറഞ്ഞു. പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് ബിഷപ്‌സ് ഹൗസിലെ ചാപ്പലില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കിടെ സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്. അടച്ചിടലിനെതിരെ ചില പരാതികള്‍ പല കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഗാലറിയിലിരുന്ന് കളി കാണുന്നവരുടെ അഭിപ്രായം പോലെയാണ് അതെന്ന് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. ഒന്നും കാണാതെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കില്ല . ഇതുവരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ എടുത്ത തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും നാടിന്റെ നന്മയ്ക്കുവേണ്ടി ആയിരുന്നുവെന്നും ബിഷപ്പ് പറഞ്ഞു.
അടച്ചിട്‌ലില്‍ ഇളവുകളോടെ ആരാധനാലയങ്ങള്‍ തുറക്കുമ്പോള്‍ സമൂഹ വ്യാപനം ഒഴിവാക്കാന്‍ എല്ലാവരുടെ ഭാഗത്തുനിന്നും ജാഗ്രത വേണം ഓണം. ആരാധനാലയങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. സാനിറ്റെയ്‌സര്‍ ഉപയോഗത്തിനും കൈ കഴുകലിനും പ്രാധാന്യം നല്‍കണം. വ്യക്തിപരമായ ശുചിത്വവും ശ്രദ്ധയും എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ബിഷപ് അഭ്യര്‍ത്ഥിച്ചു.ബിഷപ്പ് ഹൗസിലെ ചാപ്പലില്‍ നടന്ന ദിവ്യബലി സമൂഹ മാധ്യമങ്ങള്‍ വഴി ലൈവ് സ്ട്രീമിംഗ് നടത്തിയിരുന്നു . ക്രിസ്തുവിന്റെ ജനനം ,മരണം , ഉയിര്‍പ്പ് എന്നിവ പോലെ തന്നെ പ്രധാനമുള്ള തിരുനാളാണ് സഭയില്‍ പന്തക്കുസ്താ തിരുനാള്‍ എന്നും ബിഷപ്പ് ഓര്‍മിപ്പിച്ചു .പ്രാധാന്യമുള്ള ഈ തിരുനാളില്‍ വിശ്വാസികള്‍ക്ക് ദേവാലയങ്ങളില്‍ പോയി പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും കാലഘട്ടത്തിന്റെ പ്രസക്തി മനസ്സിലാക്കി ഉള്‍ക്കൊള്ളുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും ബിഷപ്പ് പറഞ്ഞു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ഭരണകര്‍ത്താക്കള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പോലീസ് ഉദ്യോഗസ്ഥര്‍ രോഗികള്‍, അവരെ ശുശ്രൂഷിക്കുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യബലിയില്‍ നടന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍